തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് ഇനിയും ഉയരുമെന്ന് മുന്നറിയിപ്പ്. പാലക്കാട്, തൃശ്ശൂർ, കൊല്ലം ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് തുടരുന്നുണ്ട്.
പാലക്കാട് ഓറഞ്ച് അലർട്ടും, തൃശ്ശൂർ, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, വയനാട് ഒഴികെ എല്ലാ ജില്ലകളിലും ഉയർന്ന താപനില മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്.
പാലക്കാട് ജില്ലയിൽ ഉയർന്ന താപനിലയെ തുടർന്ന് മേയ് രണ്ട് വരെ കനത്ത ജാഗ്രത തുടരാൻ നിർദേശമുണ്ട്. മെഡിക്കൽ കോളേജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ മേയ് രണ്ട് വരെ അടച്ചിടും. പകൽ സമയത്തെ തൊഴിൽ നിയന്ത്രണം മേയ് 15 വരെ നീട്ടി. പാലക്കാട് ഇന്നലെ 41.3 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്.
അന്തരീക്ഷ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ അങ്കണവാടികളിലെ പ്രീ സ്കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ വനിതാ ശിശുവികസന വകുപ്പിന്റെ തീരുമാനിച്ചിരുന്നു.
അങ്കണവാടികളുടെ മറ്റ് പ്രവർത്തനങ്ങൾ മുറ പോലെ നടക്കും. ഈ കാലയളവിൽ കുട്ടികൾക്ക് നൽകേണ്ട സപ്ലിമെന്ററി ന്യൂട്രീഷ്യൻ വീടുകളിലെത്തിക്കുമെന്ന് മന്ത്രി വീണ ജോർജ് അറിയിച്ചിരുന്നു.
സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.