തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടര്‍ ഷഹ്ന ആത്മഹത്യ ചെയ്ത കേസില്‍ സുഹൃത്ത് ഡോ. റുവൈസ് കസ്റ്റഡിയിലായി. ഷഹനയുടെ ആത്മഹത്യയ്ക്കു പിന്നാലെ ഒളിവിൽ പോയ പ്രതിയെ കൊല്ലം കരുനാഗപ്പള്ളിയില്‍നിന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
പ്രതി കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടിലാണെന്ന രഹസ്യ വലിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ ഇന്ന് പുലര്‍ച്ചെ സ്ഥലത്തെത്തിയ പൊലീസ് റുവൈസിനെ പിടികൂടുകയായിരുന്നു. ഇയാളെ തിരുവനന്തപുരത്ത് എത്തിച്ച് ചോദ്യം ചെയ്യുകയാണ്. ഇയാള്‍ക്കെതിരെ സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പുകളും ആത്മഹത്യാ പ്രേരണ കുറ്റവും ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്നാണ് വിവരം.
പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. നേരത്തെ റുവൈസുമായി ഷഹ്നയുടെ വിവാഹം നിശ്ചയിച്ചിരുന്നുവെങ്കിലും വലിയ സ്ത്രീധനം ആവശ്യപ്പെട്ടതോടെ വിവാഹം മുടങ്ങുകയായിരുന്നു.
ഇതിൻ്റെ മാനസികാഘാതത്തിലാണ് ഷഹ്ന ജീവനൊടുക്കിയതെന്നാണ് ഷഹനയുടെ ബന്ധുക്കൾ പൊലീസിന് നല്‍കിയ പരാതിയില്‍ ആരോപിക്കുന്നത്. ഷഹന ആത്മഹത്യ ചെയ്യുകയും സംഭവം വലിയ വിവാദമാകുകയും ചെയ്തതോടെ റുവൈസ് ഒളിവിലായിരുന്നു.
കഴിഞ്ഞ ദിവസം മുതൽ ഇയാളെ കണ്ടെത്താന്‍ മെഡിക്കൽ കോളേജ് പൊലീസ് തിരച്ചില്‍ വ്യാപകമാക്കിയിരിക്കുകയായരുന്നു. അതിനിടയിലാണ് ഇന്ന് പുലർച്ചയോടെ പ്രതി പിടിയിലാകുന്നത്.
റുവെെസിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഷഹന തൻ്റെ ആത്മഹത്യാ കുറിപ്പിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. 'എല്ലാവർക്കും വേണ്ടത് പണമാണ്, എല്ലാത്തിലും വലുത് പണമാണ്'' എന്ന് കുറിപ്പെഴുതിയ ശേഷമാണ് ഡോ.ഷഹന മരണത്തിന് കീഴടങ്ങിയത്.
ഒപ്പം പഠിച്ചിരുന്ന പി.ജി മെഡിക്കൽ വിദ്യാർത്ഥിയായ ഇ.എ റുവൈസും കുടുംബവും താങ്ങാനാവാത്ത സ്ത്രീധനം ആവശ്യപ്പെട്ടെന്നും ഷഹനയുടെ ബന്ധുക്കൾ പറയുന്നു. സ്ത്രീധനം നൽകാനുള്ള സാമ്പത്തിക ശേഷിയിലല്ലായിരുന്നു നിലവിൽ കുടുംബം. ഇരുവരും അടുപ്പത്തിലായിരുന്നു. ഇതിനെത്തുടർന്ന് വിവാഹം തീരുമാനിക്കുകയും ചെയ്തിരുന്നു.
അതിനിടയിലാണ് ഷഹനയുടെ ബാപ്പ മരണപ്പെട്ടത്. ഇതിനെത്തുടർന്ന് കുടുംബം കുറച്ച് സവമ്പത്തിക ബുദ്ധിമുട്ടിലാകുകയായിരുന്നു. വരൻ്റെ വീട്ടുകാർ ചോദിച്ച വലിയ സ്ത്രീധനം കൊടുക്കാൻ കഴിയാത്ത സാഹചര്യം വന്നു. 150 പവനും ഒരു ഏക്കറും ബിഎംഡബ്ല്യു കാറും ഒന്നരക്കോടി രൂപയും ചോദിച്ചെന്നാണ് ഷഹനയുടെ സഹോദരൻ്റെ പരാതി.
ഡോക്ടറുടെ പിതാവാണ് കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടത്. ഷഹനയുടമായി അടുപ്പത്തിലായിരുന്നെങ്കിലും പിതാവിൻ്റെ നിർബന്ധത്തിന് മകനും വഴങ്ങുകയായിരുന്നു എന്നാണ് വിവരം. മൂന്നു മാസം മുൻപായിരുന്നു റുവെെസിൻ്റെ കുടുംബം കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് രംഗത്തെത്തിയത്.
ഷഹനയുടെ വീട്ടുകാർ 50 ലക്ഷം രൂപയുടെ സ്വത്തും 50 പവൻ സ്വർണംഅല്ലെങ്കിൽ കാറും നൽകാൻ തയ്യാറായിരുന്നു. എന്നാൽ അതു പോരാതെയാണ് റുവെെസ് വിവാഹത്തിൽ നിന്ന് ഒഴിഞ്ഞത്. ഇതോടെ വിവാഹം മുടങ്ങി. തുടർന്ന് ഷഹന മാനസികമായി തളർന്നെന്ന് സഹോദരൻ പൊലീസിനോടു വ്യക്തമാക്കി.