തിരുവനന്തപുരം: സംസ്ഥാനത്ത് ഇടത് - വലത് മുന്നണികളുടെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളുടെ നിയന്ത്രണം നേരിട്ട് ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും രംഗത്ത്. പ്രചരണ പരിപാടികളുടെയും തന്ത്രങ്ങളുടെയും വിലയിരുത്തലും നിയന്ത്രണവും നേരിട്ട് നിര്‍വ്വഹിക്കുന്നത് ഇരുപക്ഷത്തും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമാണ്.
മുഖ്യമന്ത്രി പിണറായി വിജയന്‍ 20 മണ്ഡലങ്ങളിലും നേരിട്ടെത്തി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനം നടത്തും. കഴിഞ്ഞ ദിവസം തൃശൂര്‍ മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി അവലോകനം ചെയ്തത് സിപിഎം തൃശൂര്‍ ജില്ലാ കമ്മറ്റി ഓഫീസില്‍ നേരിട്ടെത്തിയാണ്.
ചൊവ്വാഴ്ച ആറ്റിങ്ങല്‍ മണ്ഡലത്തിലെ പ്രചരണ പരിപാടികളുടെ അവലോകനം മുഖ്യമന്ത്രി നടത്തിയത് എകെജി സെന്‍ററിലേയ്ക്ക് മണ്ഡലത്തില്‍ നിന്നുള്ള നേതാക്കളെ വിളിച്ചു വരുത്തിയാണ്.
നയിക്കാന്‍ വിഡി
യുഡിഎഫില്‍ പ്രചരണ പ്രവര്‍ത്തനങ്ങളുടെ മുഴുവന്‍ നിയന്ത്രണവും ഏറ്റെടുത്തിരിക്കുന്നത് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നേരിട്ടാണ്. കെപിസിസി പ്രസിഡന്‍റ് മല്‍സരരംഗത്തിറങ്ങിയതോടെ പ്രസിഡന്‍റിന്‍റെ അഭാവത്തില്‍ മൊത്തം നിയന്ത്രണം ഏറ്റെടുക്കേണ്ട സ്ഥിതിയിലാണ് പ്രതിപക്ഷ നേതാവ്.
വിഡി സതീശന്‍ പ്രതിപക്ഷ നേതാവായി മുഖ്യ നേതൃനിരയിലേയ്ക്ക് വന്നതിനുശേഷമുള്ള ആദ്യ പൊതു തെരഞ്ഞെടുപ്പെന്ന നിലയില്‍ അദ്ദേഹത്തിന്‍റെ നേതൃശേഷിയുടെ വിലയിരുത്തല്‍ കൂടിയായി ഇത് മാറും.
വിഡി പ്രതിപക്ഷ നേതാവായ ശേഷം നേരിട്ടത് തൃക്കാക്കര, പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുകളാണ്. രണ്ടും നയിച്ചത് വിഡി നേരിട്ടായിരുന്നു. രണ്ടിലും ഭൂരിപക്ഷം ഉയര്‍ത്തി മിന്നുന്ന പ്രകടനമായിരുന്നു യുഡിഎഫിന്‍റേത്.
വിഡിയുടെ വെല്ലുവിളികള്‍ !
അതേസമയം ഇത്തവണ വിഡി സതീശന് മുമ്പിലുള്ള പ്രധാന വെല്ലുവിളി കഴിഞ്ഞ തവണത്തെ 20 -ല്‍ 19 സീറ്റ് എന്ന വിജയം ആവര്‍ത്തിക്കാനാകുമോ എന്നതാണ്. 20 -ല്‍ 20 ആണ് യുഡിഎഫിന്‍റെ അവകാശവാദം എങ്കിലും അത് ഇത്തവണ ആവര്‍ത്തിക്കില്ല എന്ന് എല്ലാവര്‍ക്കും അറിയാം.
കോണ്‍ഗ്രസ് സഖ്യം അധികാരത്തില്‍ വരും എന്ന വിലയിരുത്തലുകള്‍ക്കിടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിക്കാനെത്തിയതും ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ട നടപടി ദോഷവുമാണ് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ലോട്ടറി ആയത്.
ആ രണ്ട് സാഹചര്യങ്ങളും ഇത്തവണ ഇല്ല. ആകെയുള്ളത് സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള ജനവികാരം മാത്രമാണ്. അതുകൊണ്ട് മാത്രം കഴിഞ്ഞ തവണത്തെ പ്രകടനം ആവര്‍ത്തിക്കാനാകില്ല.
വെല്ലുവിളിയായി സ്ഥാനാര്‍ഥികള്‍
മാത്രമല്ല, ഇടതുപക്ഷത്തിന്‍റെ സ്ഥാനാര്‍ഥി പട്ടിക ചില മണ്ഡലങ്ങളില്‍ വെല്ലുവിളിയാണ്. ആലത്തൂരും ആറ്റിങ്ങലും ഉദാഹരണം. കഴിഞ്ഞ തവണ മുന്നണിയിലുണ്ടായിരുന്ന കേരള കോണ്‍ഗ്രസ് - എം ഇത്തവണ മുന്നണിയിലില്ല. തെരഞ്ഞെടുപ്പിന് പാര്‍ട്ടി ഫണ്ടിന്‍റെ അഭാവം വേറെയും. തൃശൂരിലും തിരുവനന്തപുരത്തും ബിജെപി സ്ഥാനാര്‍ഥികള്‍ ഉയര്‍ത്തുന്ന വെല്ലുവിളിയും മറ്റൊരു തലവേദനയാണ്.
ലീഡര്‍ കെ കരുണാകരന്‍റെ മകള്‍ പത്മജ വേണുഗോപാലിന്‍റെ ബിജെപി പ്രവേശനം കോണ്‍ഗ്രസിന് ഒരു നഷ്ടമൊന്നുമല്ലെങ്കിലും തെരഞ്ഞെടുപ്പിന്‍റെ പടിവാതില്‍ക്കല്‍ നടന്ന പാര്‍ട്ടി മാറ്റം പ്രചരണ രംഗത്ത് ക്ഷീണമുണ്ടാക്കും എന്നത് യാഥാര്‍ഥ്യം തന്നെയാണ്. ഈ വെല്ലുവിളികളൊക്കെ നിലനില്‍ക്കെ ഇടതു മുന്നണി പ്രതീക്ഷ വയ്ക്കുന്നത് 5 മുതല്‍ 7 വരെ സീറ്റുകളാണ്.
ബിജെപി പണികൊടുക്കുന്നതാര്‍ക്ക് ?
ബിജെപി ഒരു സീറ്റെങ്കിലും എന്ന പ്രതീക്ഷ വയ്ക്കുന്നുണ്ടെങ്കിലും അത് ഇത്തവണയും സംഭവിക്കുമെന്ന് കരുതുന്നവര്‍ കുറവാണ്. പക്ഷേ ബിജെപി വോട്ട് കൂടുമ്പോള്‍ അതിന്‍റെ ആഘാതം ആരെ ബാധിക്കുമെന്ന ചോദ്യം പ്രസക്തവുമാണ്.
അതിനാല്‍ തന്നെ യുഡിഎഫ് സീറ്റ് നില 15 -ല്‍ താഴേയ്ക്ക് പോകാതെ പിടിച്ചു നിര്‍ത്താനായാല്‍ അത് വിഡി സതീശന്‍റെ നേട്ടമാണ്. 15 -നു മുകളിലേയ്ക്കുള്ള ഓരോ യുഡിഎഫ് സീറ്റും നേതൃതലത്തില്‍ വിഡിയുടെ തിളക്കം കൂട്ടും. അത് നേരെ തിരിച്ച് 13 -ല്‍ താഴേയ്ക്ക് പോയാല്‍ അത് വിഡിക്ക് വെല്ലുവിളിയായി മാറുകയും ചെയ്യും.
ആകെ നേട്ടം സര്‍ക്കാര്‍ വിരുദ്ധ വോട്ടുകള്‍
സര്‍ക്കാര്‍ വിരുദ്ധ വികാരം ഉണ്ടെങ്കിലും അതിനെയൊക്കെ അതിജീവിക്കാന്‍ തക്ക സംഘടനാ ശേഷിയും സോഷ്യല്‍ എന്‍ജിനീയറിംങ്ങും സിപിഎമ്മിനുണ്ട്. കോണ്‍ഗ്രസിനതില്ല. ഫണ്ടുമില്ല. രാഹുല്‍ എഫക്ട് പഴയതുപോലെ ഏശുന്നുമില്ല.
പക്ഷേ, ഈ പ്രതിസന്ധികളെ അതിജീവിക്കാനുള്ള നേതൃപാടവവും തന്ത്രജ്ഞതയും വിഡി സതീശനുണ്ടെന്ന് കരുതുന്നവര്‍ ഏറെയാണ്. കോണ്‍ഗ്രസിന് പുറത്തും അങ്ങനെ വിലയിരുത്തുന്നവരുണ്ട്. തൃക്കാക്കരയിലും പുതുപ്പള്ളിയിലും ആ കരുത്ത് വിഡി സതീശന്‍ തെളിയിച്ചതാണ്.
പത്മജ കൊടുത്ത പണി !
ഇത്തവണ പത്മജ ബിജെപിയില്‍ ചേര്‍ന്ന് കോണ്‍ഗ്രസിന് അപ്രതീക്ഷിത തിരിച്ചടി നല്‍കിയപ്പോള്‍ കെ മുരളീധരനെ വടകരയില്‍ നിന്നും തൃശൂരിലും ഷാഫി പറമ്പിലിനെ പാലക്കാട് നിന്നും വടകരയിലും എത്തിച്ച് ബിജെപിക്കും സിപിഎമ്മിനും ഒരേപോലെ തിരിച്ചടി നല്‍കിയ തന്ത്രം വിഡിയുടേത് ആയിരുന്നു.
വിഡി കൊടുത്ത 'മറുപണി' !
പത്മജയെ പാര്‍ട്ടിയിലെത്തിച്ച് നേട്ടം കൊയ്യാനുള്ള ബിജെപിയുടെയും കെകെ ശൈലജയെ വടകരയിലെത്തിച്ച് നേട്ടം കൊയ്യാനുള്ള സിപിഎമ്മിന്‍റെയും തന്ത്രങ്ങള്‍ക്കാണ് ഈ ഒറ്റ നീക്കത്തിലൂടെ കോണ്‍ഗ്രസ് മറുപടി നല്‍കിയത്. അതോടെ നയിക്കാന്‍ പ്രാപ്തനായ നേതാവുതന്നെയാണ് താനെന്ന് തുടക്കത്തില്‍ തന്നെ തെളിയിക്കുകയായിരുന്നു വിഡി സതീശന്‍.
എന്‍ഡിഎ മുന്നണിയില്‍ പതിവിന് വിപരീതമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുവരെ 3 തവണ കേരളത്തിലെത്തി കഴിഞ്ഞു. മോദി ഇനിയും വരുമെന്നും ഉറപ്പാണ്.