Advertisment

മരിച്ച താത്കാലിക ജീവനക്കാരനെയും സ്ഥിരപ്പെടുത്തി ഭാര്യയ്ക്ക് നിയമനം നൽകി. പിഎസ്‌സിയെ നോക്കുകുത്തിയാക്കി നിയമനമേള കൊഴുക്കുന്നു. 2006 മുതൽ വിവിധ വകുപ്പുകളിലും യൂണിവേഴ്സിറ്റികളിലും കയറിപ്പറ്റിയ 1000 താത്കാലികക്കാരെ ഒറ്റയടിക്ക് സ്ഥിരപ്പെടുത്തുന്നു. മുൻകാല പ്രാബല്യത്തോടെ ശമ്പളം നൽകേണ്ടതിനാൽ ഖജനാവിന് കോടികളുടെ ബാദ്ധ്യത. സ്ഥിരപ്പെടുത്തൽ മേള പൊതുമേഖലാ സ്ഥാപനങ്ങളിലും

പോലീസ് വകുപ്പിലുൾപ്പടെ സംസ്ഥാന സർക്കാരിന്റെ വിവിധ സ്ഥാപനങ്ങളിലെ ആയിരകണക്കിന് ഒഴിവുകൾ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി പി.എസ്.സിയ്ക്ക് റിപ്പോർട്ട്‌ ചെയ്യാൻ തയ്യാറാകാത്ത സർക്കാർ, പിൻവാതിലൂടെ വിവിധ സർക്കാർ സ്ഥാപനങ്ങളിലും സർവ്വകലാശാലകളിലും താൽക്കാലികാടിസ്ഥാനത്തിൽ വിവിധ തസ്തികകളിൽ തുടരുന്നവരെ സ്ഥിരപ്പെടുത്തുകയാണ്.

New Update
appointment in permanent post

തിരുവനന്തപുരം: സർക്കാർ വകുപ്പുകളിലും യൂണിവേഴ്സിറ്റികളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും വർഷങ്ങളായി ജോലി ചെയ്യുന്ന താത്കാലിക ജീവനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്തുന്നു. തിരഞ്ഞെടുപ്പിന്റെ പെരുമാറ്റ ചട്ടം തീർന്നാലുടൻ ആയിരത്തോളം പേരെ സ്ഥിരപ്പെടുത്തും. ലൈബ്രറി കൗൺസിൽ കേസിലെ ഹൈക്കോടതി സിംഗിൾ ബഞ്ചിന്റെ ഉത്തരവിന്റെ ബലത്തിലാണ് എല്ലാ വകുപ്പുകളിലും സ്ഥിരപ്പെടുത്തൽ മേള. 

Advertisment

പോലീസ് വകുപ്പിലുൾപ്പടെ സംസ്ഥാന സർക്കാരിന്റെ വിവിധ സ്ഥാപനങ്ങളിലെ ആയിരകണക്കിന് ഒഴിവുകൾ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി പി.എസ്.സിയ്ക്ക് റിപ്പോർട്ട്‌ ചെയ്യാൻ തയ്യാറാകാത്ത സർക്കാർ, പിൻവാതിലൂടെ വിവിധ സർക്കാർ സ്ഥാപനങ്ങളിലും സർവ്വകലാശാലകളിലും താൽക്കാലികാടിസ്ഥാനത്തിൽ വിവിധ തസ്തികകളിൽ തുടരുന്നവരെ സ്ഥിരപ്പെടുത്തുകയാണ്.


സർക്കാർ സ്ഥാപനങ്ങളിൽ നിയമിക്കപ്പെടുന്ന താൽക്കാലികക്കാരെ യാതൊരു കാരണവശാലും സ്ഥിരപ്പെടുത്തുവാൻ പാടില്ലെന്ന സുപ്രീംകോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ മൂന്ന് വർഷം മുൻപ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തിരുന്ന ഹർജ്ജിയിലാണ് താൽക്കാലിക്കാരെ സ്ഥിരപ്പെടുത്തിയ സർക്കാർ നിലപാട് ശരിവച്ചുകൊണ്ടുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. ഇതിന്റെ മറവിലാണ് വൻതോതിൽ സ്ഥിരപ്പെടുത്തലിന് നീക്കം തുടങ്ങിയത്.


സംസ്ഥാന ലൈബ്രറി കൗൺസിലിൽ 2006 മുതൽ നിയമിച്ച ക്ലർക്ക്, ഡ്രൈവർ, അറ്റന്റർ ഉൾപ്പടെ അറുപതോളം പേരെ മുൻകാല പ്രാബല്യത്തിൽ സ്ഥിരപ്പെടുത്തിയ ഒന്നാം പിണറായി സർക്കാരിന്റെ ഉത്തരവാണ് ഇപ്പോൾ സിംഗിൾ ബഞ്ച് ഉത്തരവിലൂടെ ശരിവച്ചിരിക്കുന്നത്.

ഈ വിധിയുടെ അടിസ്ഥാനത്തിൽ ടൂറിസം, സി ഡിറ്റ്, കെൽട്രോൺ, സ്കോൾ കേരള (ഓപ്പൺ സ്കൂൾ), എൽ.ബി.എസ്, വനിതാ കമ്മീഷൻ, യുവജന ക്ഷേമ ബോർഡ്, ചുമട്ടു തൊഴിലാളി ക്ഷേമ ബോർഡ്,സാക്ഷരത മിഷൻ,കയർ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, റിമോട്ട് സെൻസിങ് സെന്റർ, തുടർ വിദ്യാഭ്യാസ കേന്ദ്രം, തുടങ്ങിയ സ്ഥാപനങ്ങളിലെ താൽക്കാലികക്കാരെ സ്ഥിരപ്പെടുത്താനാണ് സർക്കാർ നീക്കം. 

കഴിഞ്ഞ സർക്കാർ കാലാവധി അവസാനിക്കുന്നതിന് തൊട്ടുമുൻപായിരുന്നു ഈ സ്ഥാപനങ്ങളിലെ താൽക്കാലികക്കാരെ സ്ഥിരപ്പെടുത്താൻ തീരുമാനിച്ചിരുന്നത്. സംസ്ഥാനത്തെ സർവ്വകലാശാലകളിൽ രണ്ടായിരത്തോളം പേർ താൽക്കാലികമായി ജോലിയിൽ തുടരുന്നുണ്ട്. അവർക്കും സ്ഥിരപ്പെടുത്തൽ അനുകൂല്യം നൽകേണ്ടി വരും.


കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിൽ വിസി യുടെ ഡ്രൈവർ ഉൾപ്പടെ സിൻഡിക്കേറ്റ് സ്ഥിരപ്പെടുത്താൻ തീരുമാനിച്ച മുപ്പതുപേരെയും മുൻകാല പ്രാബല്യത്തിൽ സ്ഥിരപ്പെടുത്താനാവും. ഇവരുടെ സ്ഥിരപ്പെടുത്തൽ  ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതുകൊണ്ട് ഉത്തരവ് നടപ്പാക്കിയിരുന്നില്ല. എന്നാൽ പുതിയ കോടതി ഉത്തരവ് ഇവർക്ക് ആശ്വാസമായി.


സംസ്ഥാന ലൈബ്രറി കൗൺസിലിലെ 60 താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തിയതാണ് മൂന്ന് വർഷം മുൻപ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തത്. തൽക്കാലം അവരെ ദിവസവേതനത്തിൽ ജോലി ചെയ്യുന്നതായി പരിഗണിക്കാനും കോടതി നിർദ്ദേശിച്ചിരുന്നു. കൗൺസിലിലെ നിയമനങ്ങൾ 2011 ൽ പി.എസ്.സിക്ക് വിട്ടതാണ്.എന്നാൽ 2006 മുതൽ ജോലി ചെയ്യുന്നവരിൽ 13 പേരെ 2018 ലും 47 പേരെ 2020 ലും മുൻകാല പ്രാബല്യത്തിൽ ശമ്പള ആനുകൂല്യങ്ങളോടെ സ്ഥിരപ്പെടുത്തി സർക്കാർ ഉത്തരവിറക്കി. 

ഈ ഉത്തരവ് സുപ്രീം കോടതി വിധിക്കും ഭരണഘടനാ തത്വങ്ങൾക്കും വിരുദ്ധമാണെന്ന ഹർജ്ജിക്കാരുടെ ആരോപണം ശരിവച്ച ജസ്റ്റിസ്‌ എ.എം.ഷഫീക്, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച്  സർക്കാരിന്റെ സ്ഥിരപ്പെടുത്തൽ ഉത്തരവ് സ്റ്റേ ചെയ്തു. ആ ഹർജ്ജിയിൽ  വാദം കേട്ട സിംഗിൾ ബെഞ്ചിന്റെതാണ് സ്ഥിരപ്പെടുത്തികൊണ്ടുള്ള സർക്കാർ തീരുമാനം ശരിവച്ച പുതിയ വിധി. ലൈബ്രറി കൗൺസിൽ നിയമനങ്ങൾ ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തതിന്റെ അടിസ്ഥാനത്തിൽ സർക്കാർ മറ്റു സ്ഥാപനങ്ങളിൽ നടത്തിയ സ്ഥിരപ്പെടുത്തലുകളും സ്റ്റേ ചെയ്തിരുന്നു.


പി.എസ്.സി റാങ്ക് പട്ടികയിലുള്ള തൊഴിൽ രഹിതരായ ഉദ്യോഗാർഥികൾ നൽകിയ ഹർജ്ജിയിലാണ് നിയമനങ്ങൾ കോടതി തടഞ്ഞത്. എന്നാൽ ഹർജ്ജിക്കാർക്ക് ഇപ്പോൾ പോലീസ് സേനയിലുൾപ്പടെ സ്ഥിരം നിയമനം ലഭിച്ചു. അതിനാൽ അപ്പീൽ നൽകാൻ സാദ്ധ്യതയില്ല.


ഈ സാഹചര്യത്തിലാണ് പുതിയ കോടതി വിധി ചൂണ്ടിക്കാട്ടി സർക്കാരിന്റെ സ്ഥിരപ്പെടുത്തൽ മുൻകാല പ്രാബല്യത്തോടെ എല്ലാ വകുപ്പുകളിലും നടപ്പാക്കുന്നത്. കരാർ അടിസ്ഥാനത്തിലും ദിവസവേതന അടിസ്ഥാനത്തിലും രാഷ്ട്രീയ സ്വാധീനത്തിൽ ജോലിയിൽ കയറിപ്പറ്റിയവരാണ് ഇവരെല്ലാം.

സംസ്ഥാന ലൈബ്രറി കൗൺസിലിൽ 2006 മുതൽ താൽക്കാലിക നിയമനം ലഭിച്ചവരെ മുൻകാലപ്രാബല്യത്തിൽ സ്ഥിരപ്പെടുത്തിയതാണ് വിവാദത്തിന് തുടക്കം കുറിച്ചത്. മരണപെട്ട ദിവസവേതനക്കാരനെ പോലും മുൻകാല പ്രാബല്യത്തിൽ സ്ഥിരപ്പെടുത്തി, അദ്ദേഹത്തിന്റെ ഭാര്യയ്ക്ക്  ആശ്രിത നിയമന വ്യവസ്ഥയിൽ സ്ഥിര നിയമനംനൽകി.

തുടർന്നാണ് മറ്റ് വകുപ്പുകളിലും താൽക്കാലികക്കാരെ വ്യാപകമായി സ്ഥിരപ്പെടുത്താൻ സർക്കാർ തീരുമാനിച്ചത്. സ്ഥിരപ്പെടുത്താൻ സർക്കാർ തീരുമാനിച്ച സ്ഥാപനങ്ങളിലെ നിയമനങ്ങൾ എല്ലാം പി.എസ്.സിക്ക് കൈമാറിയതാണ്. തസ്തികകൾക്കുള്ള സ്പെഷ്യൽ ചട്ടങ്ങൾ തയ്യാറാകാത്തതിന്റെ മറപറ്റിയാണ് താൽക്കാലിക നിയമനങ്ങൾ നിർബാധം തുടർന്നതും ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട്‌ ചെയ്യാത്തതും.


നിലവിലെ സർക്കാരിന്റെ കാലാവധി അവസാനിക്കുന്നതിന് മുൻപ് വിവിധ സർക്കാർ സ്ഥാപനങ്ങളിൽ നിയമിക്കപ്പെട്ട താൽക്കാലിക്കാരിൽ ഗണ്യമായ ജീവനക്കാരെ ഈ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനാവും. 


മുഖ്യമന്ത്രിയുടെ വാർ റൂം, കിഫ്‌ബി, കെ ഡിസ്ക്, കെ ഫോൺ, മെട്രോ റെയിൽ തുടങ്ങിയ സ്ഥാപനങ്ങളിൽ ഉയർന്ന ശമ്പള തസ്തികകളിൽ നിരവധി പേർക്ക് ഇതിനകം സർക്കാർ താൽക്കാലിക നിയമനങ്ങൾ നൽകിയിട്ടുണ്ട്. പി.എസ്.സിക്ക് പുറമേ പൊതുമേഖല റിക്രൂട്ട്മെന്റ് ബോർഡും നോക്കുകുത്തിയായി മാറും. സർക്കാർ മേഖലയിൽ പിൻവാതിൽ നിയമനങ്ങൾ വ്യാപകമാകുമെന്നാണ് ആശങ്ക.

Advertisment