തിരുവനന്തപുരം: ക്രൈം പത്രാധിപർ നന്ദകുമാറിന്റെ പരാതിയിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി, ഫയർഫോഴ്സ് മേധാവിയായ ഡി.ജി.പി കെ.പദ്മകുമാർ, ഔഷധി ചെയർ പേഴ്‌സണും മുൻ എംഎൽഎയുമായ ശോഭന ജോർജ്ജ് എന്നിവർക്കെതിരെ മോഷണം അടക്കമുളള കുറ്റങ്ങൾ ചുമത്തി കോടതി കേസെടുത്തു. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഷിബു ഡാനിയേലിന്റേതാണ് നടപടി. പ്രതികൾ മേയ് 31 ന് ഹാജരാകാൻ കോടതി സമൻസയച്ചു.
മോഷണ കുറ്റത്തിന് പുറമെ അന്യായമായി തടങ്കലിൽ വയ്ക്കൽ, ഭീഷണിപ്പെടുത്തൽ, വ്യാജ തെളിവ് നൽകൽ, ഇലക്ട്രോണിക്‌സ് തെളിവുകൾ നശിപ്പിക്കൽ, അന്യായമായി അതിക്രമിച്ച് കടക്കൽ, നാശനഷ്ടം ഉണ്ടാക്കൽ, നിയമ വിരുദ്ധമാണെന്ന് അറിഞ്ഞു കൊണ്ട് നിയമം പാലിക്കേണ്ടയാൾ ഒരാളെ തടവിലാക്കൽ എന്നീ കുറ്റങ്ങളാണ് കോടതി ചുമത്തിയിട്ടുള്ളത്. പ്രധാനമന്ത്രിയുടെ സുരക്ഷ ചുമതല ഉണ്ടായിരുന്ന അന്തരിച്ച ഡി.ജി.പി അരുൺ കുമാർ സിൻഹയും കേസിലെ പ്രതിയാണ്.
ശോഭന ജോർജ്ജിനെതിരെ വാർത്ത പ്രസിദ്ധീകരിക്കാതിരിക്കാൻ അഞ്ച് ലക്ഷം രൂപ നന്ദകുമാർ ആവശ്യപ്പെട്ടെന്നും പണം നൽകാത്തതിനാൽ വാർത്ത പ്രസിദ്ധീകരിച്ചെന്നും ആരോപിച്ച് ശോഭന ജോർജ്ജ് നൽകിയ പരാതിയിൽ മ്യൂസിയം പൊലീസെടുത്ത കേസാണ് സംഭവത്തിനാധാരം.
കോഴിക്കോട്ടെ വീട്ടിൽ നിന്ന്1999 ജൂൺ 30 ന് രാത്രി നന്ദകുമാറിനെ അറസ്റ്റ് ചെയ്ത് രേഖകൾ എടുത്തുകൊണ്ടുപോയെന്നാണ് കേസ്. അന്നത്തെ മുഖ്യമന്ത്രി നായനാരുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന പി. ശശിയുടെ സ്വാധീനത്തിലാണ് അറസ്റ്റ് നടന്നതെന്നായിരുന്നു ഹർജിയിലെ ആരോപണം.
ഐസ്‌ക്രീം പാർലർ കേസ് ഒതുക്കാൻ പി. ശശി ഒരു കോടി രൂപ വാങ്ങിയെന്നാരോപിച്ച് നന്ദകുമാർ വാർത്ത നൽകിയിരുന്നു. ശോഭന ജോർജ്ജ് ചെങ്ങന്നൂർ സ്വദേശിയുടെ മകന് എൻജിനിയറിംഗ് പ്രവേശനം വാഗ്ദാനം ചെയ്ത് ഒന്നര ലക്ഷം കൈക്കൂലി വാങ്ങിയതായും നന്ദകുമാർ വാർത്ത നൽകിയിരുന്നു.
ഇതിനു പ്രതികാരമായാണ് തന്നെ ഇരുവരും ചേർന്ന് അന്നത്തെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറായിരുന്ന അരുൺ കുമാർ സിൻഹയെ കൊണ്ട് കേസ് എടുപ്പിച്ച് കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണറായ കെ. പദ്മകുമാറിനെ കൊണ്ട് അറസ്റ്റ് ചെയ്യിച്ചതെന്നാണ് ഹർജിയിലുള്ളത്.
നന്ദകുമാറിനെതിരായ കേസ് പിന്നീട് ഹൈക്കോടതി റദ്ദാക്കിയിരുന്നു. 2010ൽ ഫയൽ ചെയ്ത കേസിൽ പതിനാലാം വർഷമാണ് കോടതി കേസെടുത്തത്. നന്ദകുമാറിന് വേണ്ടി അഭിഭാഷകരായ പുഞ്ചക്കരി രവീന്ദ്രൻ നായർ, കിരൺ പി. ആർ എന്നിവർ ഹാജരായി.