തിരുവനന്തപുരം: കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസ് നടുറോഡിൽ തടഞ്ഞിട്ട് ഡ്രൈവറെ പരസ്യവിചാരണ നടത്തിയ തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻദേവ് എം.എൽ.എയും കുരുക്കിൽ. തലസ്ഥാനത്ത് തിരക്കേറിയ പാളയത്തെ സാഫല്യം കോംപ്ലക്സിന് മുന്നിലെ സിഗ്നലിലാണ് ഇവർ കാർ കുറുകെയിട്ട് ബസ് തടഞ്ഞിട്ടത്. കാർ കിടന്നതാവട്ടെ സീബ്രാലൈനിനു മുകളിലും.
ബസ് തടഞ്ഞിട്ട് ഡ്രൈവറുമായി വാക്കുതർക്കം നടത്തിയ ഇവർ യാത്രക്കാരെ ഇറക്കിവിടുകയും ചെയ്തു. ഡ്രൈവറുടെ ഡ്യൂട്ടി തടഞ്ഞതിനും സീബ്രാലൈനിനു മുകളിൽ വാഹനം പാർക്ക് ചെയ്തതിനും മേയർക്കും എം.എൽ.എയ്ക്കുമെതിരേ കേസെടുക്കാം. മോട്ടോർ വാഹന നിയമപ്രകാരവും കേസെടുക്കാൻ കഴിയുമെന്ന് പോലീസ് പറയുന്നു. അതേസമയം, മേയർക്കെതിരായ ഡ്രൈവർ യദുവിന്റെ പരാതി പോലീസ് സ്വീകരിക്കാതിരുന്നതും ഗുരുതര പിശകാണ്. യദുവാണ് ആദ്യം പോലീസിൽ പരാതി എഴുതിനൽകിയത്.
രാത്രിയിൽ പിന്നാലെ വന്ന ബസിലെ ഡ്രൈവർ അശ്ലീല ആഗ്യം കാട്ടിയെന്നാണ് മേയറുടെ മൊഴി. ഇത് ചോദ്യം ചെയ്തതാണെന്നും കാർ തടഞ്ഞിട്ടില്ല എന്നുമാണ് മേയർ ആദ്യം പറഞ്ഞത്. സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ നിലപാട് മാറ്റി. പാളയത്ത് സാഫല്യം കോംപ്ലക്സിന് മുന്നിൽ സീബ്രാ ലൈനിൽ സ്വകാര്യ കാർ കുറുകെയിട്ട് ബസ് തടയുകയായിരുന്നു. ഗ്രീൻ സിഗ്നൽ ലഭിച്ച ശേഷവും കാർ മാറ്റാതെ ബസ് തടഞ്ഞിട്ടു.
യാത്രക്കാർ പൊയ്ക്കോളൂ എന്ന് എം.എൽ.എ പറഞ്ഞു. യാത്രക്കാർ ഇറങ്ങി മറ്റു വാഹനങ്ങളിൽ പോയി. ബസ് തടഞ്ഞിട്ടത് ഗുരുതര കുറ്റമാണെന്ന് പോലീസ് പറയുന്നു. മേയർ അറിയിച്ചതനുസരിച്ച് യദുവിനെ സ്റ്റേഷനിലേക്ക് പോലീസ് കൊണ്ടുപോയിരുന്നു. യദു പോലീസ് കസ്റ്റഡിയിൽ വച്ച് തന്നെ പരാതി എഴുതി നൽകി. എന്നാൽ പോലീസ് ഈ പരാതി സ്വീകരിക്കാൻ തയ്യാറായില്ല. പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. പിന്നീട് പോലീസ് നിർദ്ദേശിച്ച പ്രകാരമാണ് മേയറെ ഫോണിൽ വിളിച്ച് ക്ഷമാപണം നടത്തിയത്. പിന്നീടാണ് മേയർ പരാതി നൽകിയത്.
രാത്രിയിൽ പിന്നാലെ വന്ന ബസിന്റെ ഡ്രൈവർ ആഗ്യം കാട്ടിയെങ്കിൽ മുന്നിൽ പോവുന്ന കാറിലിരുന്നവർക്ക് കാണാനാവുമോയെന്ന് പോലീസിന് സംശയമുണ്ട്. ഡ്യൂട്ടിയിലുള്ള ഡ്രൈവറെ കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ് നടുറോഡിൽ പരസ്യവിചാരണ നടത്തിയത് ഗുരുതര പ്രശ്നമാണ്.
മേയറും എം.എൽ.എയും നിയമവഴി തേടുന്നതിന് പകരം നടുറോഡിൽ അധികാരപ്രയോഗം നടത്തി. തലസ്ഥാന നഗരത്തിലെ തിരക്കേറിയ റോഡിൽ നാടകീയമായി വാഹനം റോഡിന് കുറുകേയിട്ട് ഗതാഗത തടസവും ജനങ്ങൾക്ക് ബുദ്ധിമുട്ടുമുണ്ടാക്കി. പോലീസിനെ വിളിക്കാതെ സ്വയം വിചാരണയ്ക്ക് ഇറങ്ങി.
കന്റോൺമെന്റ് പോലീസ് സ്റ്റേഷന്റെ തൊട്ടടുത്ത്. 24 മണിക്കൂറും പോലീസ് പട്രോളിംഗുള്ള സ്ഥലമാണ്. പി.എം.ജി മുതൽ കാറും ബസും ഒരുപോലെ മുന്നോട്ടു പോവുന്നതായാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്. ഇടതു വശത്തു കൂടി കാർ ഓവർടേക്ക് ചെയ്തതാണ് പ്രശ്നമെന്ന് ഡ്രൈവർ യദുവിന്റെ വാദം.
എന്നാൽ മേയർ തിരിച്ചാണ് പറയുന്നത്. സർവീസ് തടസപ്പെടുത്തിയിട്ടില്ലെന്നും പ്രതിരോധത്തിനായാണ് കേസെടുത്തതെന്നുമാണ് പോലീസ് പറയുന്നത്. യദുവിന്റെ പരാതിയിൽ പോലീസ് കേസെടുത്തിട്ടുമില്ല. മേയറുടെ പരാതി സ്വീകരിച്ച പോലീസ്, യദുവിന്റെ പരാതി അടിസ്ഥാന രഹിതമാണെന്ന് വിലയിരുത്തി എഴുതിത്തള്ളി. ഇത് മേയർക്കെതിരേ കൗണ്ടർ പരാതിയാണെന്ന് പോലീസ് വിലയിരുത്തിയത്.
പാളയത്ത് ചുവപ്പ് സിഗ്നലിൽ നിർത്തിയപ്പോൾ മേയറും എം.എൽ.എയും ഇറങ്ങി ഡ്രൈവറോട് സംസാരിക്കുകയാണ് ചെയ്തതെന്നും ബസ് സർവീസ് തടസപ്പെടുത്തിയിട്ടില്ലെന്നും പോലീസ് പറയുന്നു. ഇത് ശരിയല്ലെന്ന് ഡ്രൈവറും പറയുന്നു. ദൃശ്യങ്ങളിൽ ബസ് തടയുന്നതായി വ്യക്തമാണ്. ഗ്രീൻ സിഗ്നൽ വീണിട്ടും ബസ് തടയുന്നതും സർവീസ് തടസപ്പെടുന്നതും വ്യക്തമാണ്. കാർ നിർത്തിയിട്ടതും സീബ്രാ ലൈനിലാണ്.
കാറിൽ നിന്ന് നോക്കിയപ്പോൾ ബസ് ഡ്രൈവർ ലൈംഗിക ചുവയുള്ള ആഗ്യം കാട്ടിയെന്നാണ് മേയറുടെ മൊഴി. ട്രാൻസ്പോർട്ട് മന്ത്രിക്കുപോലും വാഹനം തടയാൻ അധികാരമില്ല. നിയമവിരുദ്ധമാണിത്. ഓവർ സ്പീഡോ അപകടകരമായ യാത്രയോ ആണെങ്കിൽ പോലീസിലോ മോട്ടോർ വാഹന വകുപ്പിലോ അറിയിക്കുകയാണ് വേണ്ടത്. അവർക്കേ വാഹനം തടയനാവൂ.
യാത്രക്കാരെ ഇറക്കിവിടാൻ ആർക്കും അധികാരമില്ല. അതും ഗുരുതര കുറ്റം. ഇടതുവശത്തു കൂടി ഓവർടേക്ക് ചെയ്തെന്ന വാദം ശരിയാവാം. കേസ് ബലപ്പെടുത്താൻ മോശം ആഗ്യം കാട്ടിയെന്ന മൊഴി കൂട്ടിച്ചേർത്തതാവാമെന്നും പോലീസ് വിലയിരുത്തുന്നു. കൂടുതൽ ദൃശ്യങ്ങൾ ലഭിക്കുമ്പോഴേ കാര്യങ്ങൾ വ്യക്തമാവൂ.
പോലീസ്, മോട്ടോർ വാഹന വകുപ്പ്, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ക്യാമറാ ദൃശ്യങ്ങൾ പോലീസ് ശേഖരിക്കുകയാണ്. പൊതുവഴിയിൽ വാഹനം തടഞ്ഞുള്ള പരസ്യവിചാരണ നിയമവിരുദ്ധമായിട്ടും പോലീസ് പരാതി സ്വീകരിക്കാൻ പോലും തയ്യാറായില്ലെന്നത് ഗുരുതരം.
സംഭനത്തെക്കുറിച്ച് ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാർ കെ.എസ്.ആർ.ടി.സി എം.ഡിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. കെ.എസ്.ആർ.ടി.സി വിലിജൻസ് വിഭാഗം പോലീസ് സഹായത്തോടെ അന്വേഷണം തുടങ്ങി. യാത്രക്കാരെ കണ്ട് വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്.
ഡ്രൈവർ ലഹരി ഉപയോഗിച്ചതായാണ് മേയറുടെ വാദം. ഇത് പോലീസ് തള്ളുന്നു. ലഹരി ഉപയോഗിച്ചതായി കണ്ടെത്തിയില്ല. സ്റ്റേഷൻ ജാമ്യത്തിൽ വിട്ടത് അതിനാലാണ്. മെഡിക്കൽ ടെസ്റ്റ് നടത്തേണ്ട കാര്യമുണ്ടായിരുന്നില്ല. അല്ലെങ്കിൽ ലൈസൻസ് റദ്ദാക്കാൻ ശുപാർശ ചെയ്യുമായിരുന്നു.
പെറ്റിക്കേസ് ചുമത്തി ഡ്രൈവറെ വിടുകയായിരുന്നു. മോശമായ ആംഗ്യം കാട്ടിയെന്നത് മാത്രമാണ് ഗുരുതര കുറ്റമെന്നും പോലീസ്. മദ്യപിച്ചതായോ ലഹരി ഉപയോഗിച്ചതായോ കണ്ടെത്തിയിട്ടില്ലെന്ന് പോലീസ്. മേയറുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സിസിടിവി ദൃശ്യങ്ങളും സാഹചര്യ തെളിവുകളും യാത്രക്കാരുടെ മൊഴിയും പരിഗണിച്ചാവും തുടർനടപടികൾ.
ഡ്രൈവർ യദുവിനെതിരേ നേരത്തേ സ്ത്രീകൾക്കെതിരേ മോശമായി സംസാരിച്ചതിന് നേമം പോലീസ് കേസെടുത്തിരുന്നു. പിന്നീട് ഇയാളെ വെറുതേ വിട്ടു. 2020ലും 22ലും സ്വകാര്യ ബസ് ഡ്രൈവറായിരിക്കെ അലക്ഷ്യമായി വാഹനമോടിച്ചതിന് കേസുണ്ട്. വാഹനാപകടക്കേസും ഇയാൾക്കെതിരേ ഉണ്ട്. എന്നാൽ മേയറുമായി വാക്കുതർക്കമുണ്ടാവാനുള്ള കാരണത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നാണ് പോലീസ് പറയുന്നത്.
മേയറേയും ഒപ്പമുണ്ടായിരുന്ന സഹോദരന്റെ ഭാര്യയെയും അശ്ലീല ആംഗ്യം കാണിച്ചെന്ന പരാതിയിൽ കെ.എസ്.ആർ.ടി.സി തമ്പാനൂർ ഡിപ്പോയിലെ താത്കാലിക ജീവനക്കാരനായ ഡ്രൈവർ യദുവിനെയാണ് കന്റോൺമെന്റ് പൊലീസ് പിടികൂടിയത്. ശനിയാഴ്ച രാത്രി 10ന് പാളയം സാഫല്യം കോപ്ളകസിന് സമീപമായിരുന്നു സംഭവം. അപകടകരമായ രീതിയിൽ അമിതവേഗത്തിലെത്തിയ ബസ് കാറിൽ ഇടിപ്പിക്കാൻ ശ്രമിച്ചെന്നും കാറിൽ ഇരുന്ന സ്ത്രീകൾക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചെന്നുമാണ് മേയറുടെ പരാതി.
മേയർ ബസിന്റെ വാതിൽ വലിച്ചു തുറന്നാണ് ഡ്രൈവറോട് സംസാരിച്ചത്. ഇതിനിടയിൽ യാത്രക്കാരിലൊരാൾ വീഡിയോ പകർത്താൻ തുടങ്ങി. ഇതുകണ്ട് മേയർ അയാളോട് വീഡിയോ ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ടു. ഫോൺ കൈയിൽ തരാനും ആവശ്യപ്പെടുന്ന മറ്റൊരു വീഡിയോ പ്രചരിക്കുന്നുണ്ട്.
എം.എൽ.എ.യും കൂട്ടരും ബസിനുള്ളിൽ കയറിയും യുവാവിനോട് വീഡിയോ നശിപ്പിക്കാൻ ആവശ്യപ്പെട്ടു. മേയർ ഡി.സി.പി.യെ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ കന്റോൺമെന്റ് പോലീസ് ഡ്രൈവറെ അറസ്റ്റ് ചെയ്തു. ഐ.പി.സി 354 (എ) (സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക ചുവയോടുള്ള അധിക്ഷേപം) എന്ന വകുപ്പാണ് ചുമത്തിയത്.
കുടുംബത്തോടൊപ്പം സഞ്ചരിക്കുമ്പോഴാണ് അമിതവേഗത്തിലെത്തിയ ബസ് പലതവണ കാറിൽ ഇടിപ്പിക്കാൻ ശ്രമിച്ചതെന്നാണ് മേയർ പറയുന്നത്. തന്നേയും ഒപ്പമുണ്ടായിരുന്ന ബന്ധുവായ സ്ത്രീയോടും ഇയാൾ ലൈംഗികച്ചുവയോടെ അശ്ലീല ആംഗ്യം കാണിച്ചു. സംസാരിക്കാൻ ശ്രമിക്കുമ്പോഴും അയാൾ തട്ടിക്കയറി. സമീപത്തുണ്ടായിരുന്ന ഓട്ടോഡ്രൈവർമാർ മേയറാണെന്ന് പരിചയപ്പെടുത്തിയെങ്കിലും അയാൾ വകവച്ചില്ല.
അതേസമയം, തന്റെ അച്ഛന്റെ വകയാണോ റോഡെന്ന് മേയറുടെ ബന്ധു ചോദിച്ചെന്നാണ് ഡ്രൈവർ പറയുന്നത്. അതിന് തിരിച്ചും പറഞ്ഞു. ഇടതു വശത്തുകൂടി ഓവർടേക്ക് ചെയ്യാനാണ് കാർ ശ്രമിച്ചത്. വലിയ ബസ് എങ്ങനെ അതിന് സൈഡ് കൊടുക്കും. മോശമായി സംസാരിച്ചിട്ടില്ല. കെട്ടിച്ചമച്ചതാണ്. സി.സി.ടിവി ഉണ്ടെങ്കിൽ പരിശോധിക്കാം. മേയറാണെന്നും എം.എൽ.എയാണെന്നും അറിയില്ലായിരുന്നു.