തിരുവനന്തപുരം: കെ സുധാകരനെ കെപിസിസി അധ്യക്ഷ പദവിയില്‍ തിരികെ എത്തിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ രണ്ടഭിപ്രായം. പാര്‍ട്ടിയെ നിരന്തരം വിവാദത്തിലാക്കുന്ന സുധാകരനെ അധ്യക്ഷ പദവിയില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന അഭിപ്രായത്തിന് പാര്‍ട്ടിയില്‍ മുന്‍തൂക്കം ലഭിക്കുന്നതായാണ് സൂചന.
കെപിസിസി അധ്യക്ഷ പദവിയിലിരുന്ന് പാര്‍ട്ടിയെ ഏറ്റവുമധികം പ്രതിസന്ധിയിലാക്കിയ നേതാവ് കെ സുധാകരനാണ്. അദ്ദേഹത്തിന്‍റെ ചില സ്വകാര്യ സന്ദര്‍ശനങ്ങളും വിടുവായത്തങ്ങളും പാര്‍ട്ടിക്ക് ബാധ്യതയായി മാറി. വാര്‍ത്താ സമ്മേളനങ്ങില്‍ ഉള്‍പ്പെടെ സ്ഥലകാല ബോധമില്ലാതെ പെറുമാറി പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയത് രണ്ട് തവണയാണ്.
ഇതൊന്നും മനപൂര്‍വ്വം അദ്ദേഹം ചെയ്യുന്നതാണെന്ന് നേതാക്കളാരും കരുതുന്നുമില്ല. പക്ഷേ സുധാകരന്‍റെ ആരോഗ്യ സ്ഥിതി ഇനിയുള്ള രണ്ട് വര്‍ഷങ്ങള്‍ക്കിടെ രണ്ടു തെരഞ്ഞെടുപ്പുകളെ അഭിമുഖീകരിക്കേണ്ടി വരുന്ന കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയെ നയിക്കാന്‍ പര്യാപ്തമാണെന്ന് ആരും കരുതുന്നില്ല. കോണ്‍ഗ്രസിലെ 'ഇപി ജയരാജനാണ്' സുധാകരന്‍ എന്നാണ് നേതാക്കള്‍ വിശേഷിപ്പിക്കുന്നത്.
സുധാകരന്‍ പ്രസിഡന്‍റായ ശേഷം കെപിസിസി ഏറ്റെടുത്ത ദൗത്യങ്ങളില്‍ ഒന്നുപോലും വിജയകരമായി മുന്നോട്ടുപോയിട്ടില്ല. പാര്‍ട്ടി പുനസംഘടനപോലും പൂര്‍ത്തിയായിട്ടില്ല. പല ഘട്ടങ്ങളിലും പരിക്കില്ലാതെ പാര്‍ട്ടിയെ പിടിച്ചുനിര്‍ത്തിയത് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ ഇടപെടലായിരുന്നു.
സുധാകരന്‍ അധ്യക്ഷനായശേഷം അദ്ദേഹം ചുമതലപ്പെടുത്തിയ 'ടീം സുധാകരന്‍' കെപിസിസി ഓഫീസിനെ കോമാളി പരിവേഷത്തിലാക്കി എന്ന ആക്ഷേപം ശക്തമാണ്. 15 വര്‍ഷമായി സജീവ രാഷ്ട്രീയത്തില്‍ തന്നെ ഇല്ലാതിരുന്ന ജൂനിയര്‍ നേതാവിനെയാണ് ഓഫീസ് ചാര്‍ജ് ജനറല്‍ സെക്രട്ടറിയാക്കിയത്.
അമേരിക്കയ്ക്ക് ചികിത്സയ്ക്കായി പുറപ്പെടും മുമ്പ് പ്രസിഡന്‍റിന്‍റെ താല്‍ക്കാലിക ചുമതല നല്‍കാന്‍ സുധാകരന്‍ എഴുതിക്കൊടുത്ത പേര് മറ്റൊരു ജനറല്‍ സെക്രട്ടറിയും ഏറെ ജൂനിയറുമായ കെ ജയന്തിന്‍റേത് ആയിരുന്നു. ജയന്താണെങ്കില്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന് നടപടി നേരിട്ട് 5 വര്‍ഷത്തിലേറെ പാര്‍ട്ടിക്കു പുറത്ത് നിന്ന നേതാവാണ്.
കണ്ണൂരില്‍ മത്സരിക്കാന്‍ താനല്ലെങ്കില്‍ ജയന്തോ എം ലിജുവോ എന്നതായിരുന്നു സുധാകരന്‍റെ നിലപാട്. അവര്‍ മത്സരിച്ചാലുള്ള അപകടം തിരിച്ചറിഞ്ഞ പ്രതിപക്ഷ നേതാവും മറ്റ് നേതാക്കളും അതൊഴിവാക്കാനാണ് എങ്കില്‍ സുധാകരന്‍ തന്നെ മത്സരിക്കട്ടെ എന്ന നിലപാട് സ്വീകരിച്ചത്.
ഇത്തരത്തില്‍ നേതാക്കള്‍ക്ക് ഒരു തരത്തിലും സഹകരിച്ചു മുന്നോട്ടുപോകാന്‍ കഴിയാത്ത ഒരാളെ കെപിസിസി അധ്യക്ഷ പദവിയില്‍ വീണ്ടും എത്തിക്കുന്നതില്‍ എതിര്‍പ്പ് ശക്തമാണ്. സുധാകരന് പകരം പാര്‍ട്ടിയെ ഒന്നായി നയിക്കാന്‍ കെല്പുള്ള പുതിയ നേതാവിനെ അധ്യക്ഷ പദവിയില്‍ കൊണ്ടുവരണം എന്ന അഭിപ്രായത്തിനാണ് മുന്‍തൂക്കം. കെ മുരളീധരന്‍ ഉള്‍പ്പെടെയുള്ള പേരുകളാണ് ഈ ഘട്ടത്തില്‍ ചര്‍ച്ചയിലേയ്ക്ക് വരുന്നത്.
വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്ന ജൂണ്‍ 4 -ന് ശേഷമാണ് ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകുക. തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാകും വരെയാണ് എംഎം ഹസന് ചുമതല.