തിരുവനന്തപുരം: വോട്ടെടുപ്പ് ആരംഭിച്ച് രണ്ട് മണിക്കൂർ പിന്നിടുമ്പോൾ സംസ്ഥാനത്ത് കനത്ത പോളിംഗ്. 8.52% പോളിംഗാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. ആറ്റിങ്ങലും(9.52%) കോട്ടയത്തുമാണ്(9.37%) ഏറ്റവും കൂടുതൽ പോളിംഗ്. എന്നാൽ പോളിംഗ് പുരോഗമിക്കുന്നതിനിടയിൽ ഇടുക്കിയിൽ ഇരട്ടവോട്ട് ചെയ്യാനുള്ള ശ്രമം നടന്നതായി പരാതി ഉയർന്നു.
ഇടുക്കി ചെമ്മണ്ണാർ സെന്റ് സേവേഴ്യസ് സ്‌കൂളിലാണ് പോളിംഗ് ഉദ്യോഗസ്ഥർ ഇരട്ടവോട്ട് തടഞ്ഞത്. 57-ാം നമ്പർ ബൂത്തിലെത്തിയ ആളെയാണ് ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞത്.തമിഴ്‌നാട്ടിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം വിരലിലെ മഷി മായ്‌ക്കാതെ വോട്ടിംഗിനെത്തിയ വനിതയെയാണ് തിരിച്ചയച്ചത്. നേരത്തെ ഇവരുടെ ഭർത്താവ് വോട്ട് രേഖപ്പെടുത്തിയിരുന്നു.
ഇടുക്കിയിലെ അതിർത്തി ഗ്രാമങ്ങളിൽ നേരത്തെ ഇരട്ടവോട്ട് റവന്യൂ സംഘം സ്ഥിരീകരിച്ചിരുന്നു. ഇടുക്കിയിലെയും തമിഴ്‌നാട് തേനി ജില്ലയിലെയും വോട്ടേഴ്‌സ് ലിസ്റ്റ് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലായിരുന്നു ഇരട്ടവോട്ട് കണ്ടെത്തിയത്.