തൃശൂര്‍: ബി.ജെ.പി വോട്ടിന് പണം നല്‍കിയെന്ന ആരോപണവുമായി ഒളരി ശിവരാമപുരം കോളനിയിലെ താമസക്കാര്‍. അടിയാത്ത് ഓമന , ചക്കനാരി ലീല എന്നിവരാണ് പരാതിയുമായി രംഗത്തെത്തിയത്. പണം മടക്കിനല്‍കിയിട്ടും വാങ്ങിയില്ലെന്ന് കോളനിയിലെ വോട്ടര്‍മാര്‍ പ്രതികരിച്ചു.
പ്രദേശത്തെ ബിജെപി പ്രവർത്തകനായ സുഭാഷ് വീട്ടിലെത്തി പണം നൽകിയെന്നാണ് ആക്ഷേപം. സംഭവത്തില്‍ പങ്കില്ലെന്നാണ് ബിജെപിയുടെ പ്രതികരണം. തോൽവി ഉറപ്പിച്ച മറ്റ് രാഷ്ട്രീയപ്പാർട്ടികൾ നടത്തുന്ന വ്യാജ പ്രചരണമാണിതെന്നും ബിജെപി ആരോപിക്കുന്നു.
മണ്ഡലത്തില്‍ ബിജെപി അടക്കമുള്ളവര്‍ രാഷ്ട്രീയ ധാര്‍മ്മികത ഇല്ലാത്ത പ്രവര്‍ത്തനം നടത്തുകയാണെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി.എസ്. സുനില്‍കുമാര്‍ പ്രതികരിച്ചു. വ്യാജ പ്രചാരണം ഇരുമുന്നണികളില്‍ നിന്നുമുണ്ടാകുന്നുണ്ട്. തനിക്കെതിരെ തിരിച്ച് വിടാന്‍ ശ്രമം നടത്തിയെന്നും സുനില്‍ കുമാര്‍ പറഞ്ഞു.
പണം വാങ്ങി വോട്ടു ചെയ്യുന്നവരാണ് തൃശ്ശൂരിലെ ജനങ്ങൾ എന്ന് കരുതരുത്. കോളനിയിൽ താമസിക്കുന്ന ജനവിഭാഗങ്ങളെ അപമാനിക്കുന്നതാണ് നടപടിയെന്നും അദ്ദേഹം പറഞ്ഞു. തൃശ്ശൂർ പാർലമെന്‍റ് മണ്ഡലത്തിലെ എല്ലാ മേഖലകളിലും യുഡിഎഫ് കാവൽ ഏർപ്പെടുത്തുമെന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ടിഎൻ പ്രതാപനും അറിയിച്ചു.