തൃശൂർ: ഇരിങ്ങാലക്കുട പെട്രോൾ പമ്പിൽ ആത്മഹത്യയ്‌ക്ക് ശ്രമിച്ചയാൾ മരിച്ചു. കാട്ടുങ്ങച്ചിറ സ്വദേശി ഷാനവാസ്(43)ആണ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. കുടുംബ പ്രശ്‌നമാണ് ആത്മഹത്യയ്‌ക്ക് പിന്നിലെന്നാണ് വിവരം. ഇന്നലെ രാത്രിയായിരുന്നു നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.
ഇരിങ്ങാലക്കുട മെറീന ആശുപത്രിയ്‌ക്ക് സമീപത്തുള്ള പെട്രോൾ പമ്പിൽ സ്‌കൂട്ടറിൽ എത്തിയ ഷാനവാസ് കുപ്പിയിൽ പെട്രോൾ ആവശ്യപ്പെട്ടു. എന്നാൽ ജീവനക്കാർ നൽകാൻ വിസമ്മതിച്ചു. കാൻ കൊണ്ടുവന്നാൽ പെട്രോൾ നൽകാമെന്ന് ജീവനക്കാർ പറഞ്ഞു. എന്നാൽ മറ്റൊരു വാഹനത്തിൽ പെട്രോൾ അടിക്കാനായി മാറിയ സമയം ഇയാൾ പെട്രോൾ എടുത്ത് തലയിലൂടെ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.
തീ ആളിപ്പടർന്ന ഉടൻതന്നെ ജീവനക്കാർ പമ്പിലെ അഗ്നിശമന ഉപകരണം ഉപയോഗിച്ച് തീ അണക്കുകയായിരുന്നു. ഉടൻ തന്നെ മറീനാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നിലഗുരുതരമായതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് ഷാനവാസ് മരിച്ചത്.