പത്തനാപുരം : കഴിഞ്ഞ ദിവസം കുണ്ടയം സഹകരണ ബാങ്കിന്റെ ഹെഡ് ഓഫിസിലേക്ക് മൈലാടുംപാറ ബ്രാഞ്ചിൽ നിന്നു ഫോൺ കോൾ. ഒരു സഹകാരിക്ക് 10 ലക്ഷം രൂപ ഉടൻ വേണം. പണവുമായി പോകാൻ അറ്റൻഡർ റെനി തോമസിനെ ചുമതലപ്പെടുത്തി. ബൈക്കിന്റെ മുൻ കവറിൽ പണം വച്ചു റെനി യാത്ര തിരിച്ചു. വൈകിട്ടു 3.30നു മൈലാടുംപാറ ബ്രാഞ്ചിലെത്തി ബൈക്കിന്റെ കവർ പരിശോധിക്കുമ്പോൾ പണമില്ല.
പരിഭ്രാന്തനായ റെനി ഹെഡ് ഓഫിസിൽ വിവരമറിയിച്ചു. റെനി തോമസ് പോയ വഴിയേ ജീവനക്കാരുടെ അന്വേഷണം. പക്ഷേ ഫലമുണ്ടായില്ല. വൈകിട്ട് 5നു മുൻപ് ബാങ്കിൽ പണം അടച്ചില്ലെങ്കിൽ നിയമ നടപടി നേരിടണം. റെനിയിൽ വിശ്വാസമർപ്പിച്ച ജീവനക്കാർ സ്വന്തം വീടുകളിൽ നിന്നു സ്വർണവും പണവും ശേഖരിച്ചു. പണയ വായ്പ വച്ച് വൈകിട്ട് അഞ്ചിന് മുൻപായി ബാങ്കിൽ പണം തിരിച്ചടച്ചു. ഇതിനിടെ പണം നഷ്ടമായെന്നു പൊലീസിൽ പരാതിയും നൽകി.
ഇതേ സമയം കുണ്ടയം – മഞ്ചള്ളൂർ റോഡിൽ കക്കാച്ചൂളയിൽ റസിയയുടെ വീട്ടിൽ വഴിയിൽ നിന്നു 10 ലക്ഷം രൂപ ലഭിച്ചതിന്റെ പരിഭ്രമം. സ്ത്രീകൾ മാത്രമുള്ളതിനാൽ പുറത്താരോടെങ്കിലും പറയാനുള്ള ഭയം. നേരം പുലർന്നു. വിവരമറിഞ്ഞ അയൽവാസി നിസാർ പൊലീസിനെ അറിയിച്ചു.
പണം കൈമാറി. ബാങ്കിന്റെ പരാതി ലഭിച്ചിരുന്നതിനാൽ പൊലീസ് ബാങ്ക് അധികൃതരെ വിളിച്ചു. വൈകിട്ട് അഞ്ചു മണിയോടെ പണം കൈമാറി. പ്രതിസന്ധി ഘട്ടത്തിൽ തന്നോടൊപ്പം നിന്ന ജീവനക്കാർക്ക് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ലെന്നു റെനി തോമസ്.