കൊച്ചി : സ്വർണ്ണക്കടത്ത് കേസിൽ എം ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യാൻ ആരംഭിച്ചു. കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ഓഫീസിലെത്തിച്ചാണ് ചോദ്യം ചെയ്യൽ. ഇതിനായി കഴിഞ്ഞ ദിവസം രാത്രി തന്നെ ശിവശങ്കറിനെ കാക്കനാട് ജയിലിൽ നിന്നും ഓഫീസിൽ എത്തിച്ചിരുന്നു.
കേസിലെ മറ്റ് പ്രതികളായ സ്വപ്‌ന സുരേഷിനെയും, സരിത്തിനെയും കസ്റ്റംസ് ഓഫീസിൽ എത്തിച്ചിട്ടുണ്ട്. ഇവർക്കൊപ്പം ഇരുത്തി ചോദ്യം ചെയ്യാനാണ് കസ്റ്റംസ് നീക്കം. ഡോളർ കടത്ത് കേസിലാണ് സ്വപ്‌നയെയും സരിത്തിനെയും അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.
സ്വർണ്ണക്കടത്ത് കേസിൽ നിർണ്ണായക നീക്കങ്ങളാണ് കസ്റ്റംസ് നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് മൂന്ന് പേരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുന്നത്. കള്ളക്കടത്തുമായി ബന്ധപ്പെട്ട് പ്രധാന വിവരങ്ങൾ ചോദ്യം ചെയ്യലിൽ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.
അതേസമയം കേസിലെ കൂടുതൽ പ്രതികളെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി. കെ.ടി റമീസ്, എംഎ ജലാൽ, മുഹമ്മദ് ഷാഫി എന്നിവരെയാണ് മാറ്റിയത്. കസ്റ്റഡി കാലാവധി പൂർത്തിയായ ശേഷം സരിത്തിനെയും പൂജപ്പുരയിലേക്ക് മാറ്റും.