മധുവിന്റെ കൊലപാതകത്തില്‍ തെളിഞ്ഞത് നമ്മുടെ കരുണയില്ലാത്ത മുഖമെന്ന് നടി മഞ്ജു വാര്യര്‍ . മരണാനന്തരമെങ്കിലും അദ്ദേഹത്തിനു നീതി ലഭിക്കട്ടെയെന്നും നടി പറഞ്ഞു .
മഞ്ജു വാരിയരുടെ കുറിപ്പിൽനിന്ന്:
അട്ടപ്പാടിയിലെ കടുകുമണ്ണ ഊരിൽ ജനിച്ചുവളർന്ന്, തൊഴിൽ ചെയ്തു ജീവിച്ച, എപ്പോഴോ ബോധം മറഞ്ഞുപോയ, ഒരിക്കലും ആരെയും നോവിക്കാതെ കഴിഞ്ഞുപോയ ഒരു ജീവൻ. ഒറ്റ വരിയിൽ പറഞ്ഞാൽ അതായിരുന്നില്ലേ മധു.
കാട്ടിൽ കഴിക്കാൻ ഒന്നുമില്ലാതെ വരുമ്പോൾ നാട്ടിലേക്കുവന്നു വിശപ്പടക്കാൻ വഴി തേടിയ ഒരാൾ. സ്വന്തം ഊരിലെ ആൾക്കൂട്ടം നീതി നടപ്പിലാക്കിയപ്പോൾ വിശപ്പിന്റെ വിലയായി സ്വന്തം ജീവൻ കൊടുക്കേണ്ടി വന്ന യുവാവ്.
മധുവിനു മുന്നിൽ വീണ്ടും നമ്മുടെ കരുണയില്ലാത്ത മുഖം തെളിഞ്ഞു കണ്ടു. തിരിച്ചടിക്കാൻ ശേഷിയില്ലാത്തവർക്കും പാവപ്പെട്ടവർക്കും വിശക്കുന്നവർക്കും എതിരെ ക്രൂരമായി മുഖം തിരിക്കുന്ന നമ്മളിൽ കുറച്ചുപേരുടെയെങ്കിലും രാക്ഷസ മുഖം.
ആൾക്കൂട്ടത്തിന്റെ ഇത്തരം പ്രവർത്തനങ്ങളുടെ സ്ഥലമല്ല കേരളം എന്നു വിചാരിച്ചിരുന്ന കാലം മുമ്പുണ്ടായിരുന്നു. മധുവിന്റെ കൊലപാതകത്തെ ശക്തമായി അപലപിക്കുന്നു. അദ്ദേഹത്തിനു മരണാനന്തരമെങ്കിലും നീതി ലഭിക്കും എന്നു പ്രതീക്ഷിക്കുന്നു.