ഡല്‍ഹി : മധ്യപ്രദേശിലെ 28 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരെഞ്ഞെടുപ്പിന്‍റെ ആദ്യ ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ ശിവരാജ് സിങ് ചൗഹാനും ജ്യോതിരാധിത്യ സിന്ധ്യക്കും ആശ്വാസം. ബിജെപി 15 സീറ്റിലും കോൺഗ്രസിന് എട്ട് സീറ്റിലും മുന്നിട്ട് നില്‍ക്കുന്നു.
ബദ്നവാർ, സാൻവെർ, സുവാസ്ര, ബമോരി, അശോക് നഗർ, മൻഗൗലി, മൽഹാര, അനുപ്പുർ, ബയോറ തുടങ്ങിയ മണ്ഡലങ്ങളിലാണ് ബിജെപി മുന്നിൽ നിൽക്കുന്നത്.
നിലവിൽ 109 സീറ്റുകളുള്ള ബി.ജെ.പിപിക്ക് ഭരണം നിലനിർത്താൻ 9 സീറ്റുകളിലെ വിജയം അനിവാര്യമാണ്. 230 അംഗ നിയമസഭയിൽ കോൺഗ്രസിന് ഇപ്പോൾ 83 എംഎൽഎ മാർ മാത്രമാണ് ഉള്ളത്.
കോൺഗ്രസിന്‍റെ യുവനേതാവായിരുന്ന സിന്ധ്യ മാർച്ചിലാണ് പാർട്ടി ബന്ധം ഉപേക്ഷിച്ച് അനുയായികൾക്കൊപ്പം ബിജെപിയിലേക്കെത്തുന്നത്. ജ്യോതിരാദിത്യ സിന്ധ്യയുടെ രാഷ്ട്രീയ ഭാവിയെ നിര്‍ണയിക്കുന്ന ഉപതെരെഞ്ഞെടുപ്പാണിത്.