മലപ്പുറം∙ 12 ദിവസം മുൻപ് കാണാതായ ഒൻപതു വയസ്സുകാരനെ ബൈക്കില്‍ കയറ്റുകയാണെന്ന് ഭാവിച്ച് ഉയര്‍ത്തിയശേഷം ആനക്കയം പാലത്തിൽനിന്ന് പുഴയിലേക്ക് വലിച്ചെറിയുകയായിരുന്നുവെന്ന് പ്രതിയുടെ വെളിപ്പെടുത്തല്‍. കുട്ടിയെ പുഴയില്‍ എറിഞ്ഞശേഷം മരണം ഉറപ്പാക്കിയിട്ടാണ് മടങ്ങിയതെന്ന് പിതൃസഹോദരൻ കൂടിയായ പ്രതി എടയാറ്റൂർ മങ്കരത്തൊടി മുഹമ്മദ് പൊലീസിനോടു പറഞ്ഞു. കുട്ടി മുങ്ങിത്താഴുന്നത് പ്രതി നോക്കിനിന്നു. സ്വർണം കൈക്കലാക്കുന്നതിനായിരുന്നു കൊലപാതകമെന്നും മുഹമ്മദ് മൊഴി നൽകി.
എടയാറ്റൂർ മങ്കരത്തൊടി അബ്‌ദുൽസലാം – ഹസീന ദമ്പതികളുടെ മകനും എടയാറ്റൂർ ഡിഎൻഎം എയുപി സ്‌കൂൾ വിദ്യാർഥിയുമായ മുഹമ്മദ് ഷഹിനെയാണ് ആനക്കയത്ത് കടലുണ്ടിപ്പുഴയിൽ തള്ളിയിട്ടു കൊന്നത്. കുട്ടിക്കുവേണ്ടി കടലുണ്ടിപ്പുഴയില്‍ തിരച്ചില്‍ തുടരുകയാണ്. അറസ്റ്റിലായ പ്രതിയെ നിലമ്പൂര്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.
ഈ മാസം പതിമൂന്നിനാണ് ഷഹിനെ കാണാതായത്. പിതാവിന്റെ സഹോദരൻ കുട്ടിയുമായുള്ള അടുപ്പം മുതലെടുത്ത് സ്‌കൂളിനു സമീപത്തുനിന്നു ബൈക്കിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു. ഷഹിന്റെ പിതാവ് മുഹമ്മദ് സലീമിന്റെ കൈവശം മൂന്നു കിലോയോളം സ്വര്‍ണമുണ്ടെന്ന ധാരണയിലാണ് പ്രതി കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കുട്ടിയെ തടങ്കലില്‍ പാര്‍പ്പിച്ച് സ്വര്‍ണത്തിന്റെ ഒരു ഭാഗം കൈക്കലാക്കുകയായിരുന്നു ലക്ഷ്യം.
രാത്രി വരെ കുട്ടിയേയുമായി പലയിടങ്ങളില്‍ കറങ്ങി. സമൂഹമാധ്യമങ്ങളിലൂടെ കുട്ടിയെ തട്ടിക്കൊണ്ടു പോയെന്ന വാര്‍ത്ത പ്രചരിച്ചത് പ്രതിയെ അസ്വസ്ഥനാക്കി. സ്കൂള്‍ യൂണിഫോം മാറ്റി പകരം പുതിയ ഷര്‍ട്ട് വാങ്ങി നല്‍കി. പൊലീസ് പിടിയിലാകുമെന്ന സംശയം ബലപ്പെട്ടതോടെ കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചു. യൂണിഫോം ബാഗിലാക്കി തറവാട് വീടിനടുത്ത പുളളീലങ്ങാടി ജുമാമസ്ജിദിന് സമീപം ഉപേക്ഷിച്ചു. കുട്ടിയെ കണ്ടെത്താന്‍ പൊലീസും ഫയര്‍ഫോഴ്സും ട്രോമ കെയര്‍ വളണ്ടിയര്‍മാരുടെ കൂടി സഹായത്തോടെ തിരച്ചില്‍ തുടരുകയാണ്.