മലപ്പുറം : അനുകൂല റിപ്പോർട്ട് നൽകിയില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്നു കാണിച്ച് കത്തു നൽകിയ വിദ്യാർഥിനിക്ക് കലക്ടറുടെ സ്നേഹോപദേശം. ‘നിയമം പാലിക്കാനുള്ളതാണ്, അത് വളച്ചൊടിക്കാനോ ഭേദഗതി ചെയ്യാനോ സർക്കാർ ജീവനക്കാർക്ക് അധികാരമില്ല’ എന്ന തലക്കെട്ടിൽ ഷമാനയ്‌ക്കുള്ള ഒരു തുറന്ന കത്ത് ആയാണ് (ഷമാന എന്നത് ശരിയായ പേരല്ല) വെള്ളി രാത്രി 10.40ന് ഫെയ്സ്ബുക്കിൽ കലക്ടർ മറുപടി നൽകിയത്.
ബിപിഎൽ വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്നും എംബിബിഎസിനു ചേരാനാണെന്നും കാണിച്ചാണ് വിദ്യാർഥിനി കലക്ടറേറ്റിൽ അപേക്ഷ നൽകിയത്. എന്നാൽ, വീട് 1400 ചതുരശ്ര അടിയിൽ അധികമാണ് എന്ന് ആദ്യഘട്ട പരിശോധനയിൽ തന്നെ കണ്ടെത്തിയതായും ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ള വ്യക്തിയല്ലെന്ന് മനസിലായതായും കലക്ടർ പറഞ്ഞു.
ബിപിഎൽ വിഭാഗത്തിൽ പെടാൻ വീടിന്റെ വിസ്തൃതി 1000 ചതുരശ്ര അടിയിൽ കുറവായിരിക്കണം. ഇതെത്തുടർന്ന് വീടിന്റെ കുറച്ചുഭാഗം പൊളിച്ചു മാറ്റി വീണ്ടും പുനരവലോകനത്തിനായി അപ്പീൽ നൽകി. വീണ്ടും 2 തവണ പരിശോധിച്ചെങ്കിലും വീട് 1000 ചതുരശ്ര അടിയിൽ അധികമായിരുന്നു.
സർക്കാർ ജീവനക്കാർക്ക് നിയമം ലംഘിക്കാൻ സാധ്യമല്ല. ദരിദ്രരും നിർധനരുമായ വിദ്യാർഥികൾക്ക് ആനുകൂല്യങ്ങൾ നൽകാനാണ് സർക്കാർ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. താങ്കളുടെ അപേക്ഷ പരിഗണിക്കാൻ കഴിയില്ല.
തെറ്റായ വഴികൾ ശരിയായ ലക്ഷ്യത്തിലേക്ക് കൊണ്ടുപോകില്ല എന്ന് ഓർമിപ്പിച്ചാണ് കലക്ടർ ഫെയ്സ്ബുക് കുറിപ്പ് അവസാനിപ്പിക്കുന്നത്.ഫീസ് അടയ്ക്കാൻ പ്രയാസം നേരിടുന്നുണ്ടെങ്കിൽ സ്പോൺസർഷിപ് കണ്ടെത്താൻ ശ്രമിക്കാമെന്നും കലക്ടർ പറയുന്നുണ്ട്.