മലപ്പുറം : ‘ഇങ്ങനെ സ്വർണം കടത്തിയാൽ വിമാനത്താവളത്തിൽ പിടിയിലാകില്ലേ’ എന്നു ചോദിച്ച അന്വേഷണ ഉദ്യോഗസ്ഥന് യാത്രക്കാരൻ നൽകിയ മറുപടിയുടെ ചുരുക്കം ഇങ്ങനെയായിരുന്നു: ‘ഇതിലും ശേഷിയുള്ള സ്കാനിങ് - എക്സ്റേ സംവിധാനങ്ങളൊക്കെ ദുബായിലുണ്ട്. കള്ളക്കടത്തുകാരുടെ കയ്യിൽ. ആ യന്ത്രം വഴി പരിശോധന നടത്തി കുടുങ്ങില്ലെന്ന് ഉറപ്പിച്ചു പേടിമാറ്റിയാണ് ഇങ്ങോട്ടു പോന്നത്.
ഇത് ആരോ ഒറ്റിയതാണ്’. ഇതു ശരിവയ്ക്കുന്നതാണു കോഴിക്കോട് വിമാനത്താവളത്തിൽ അടുത്തിടെ സ്വർണം പിടിച്ച സംഭവങ്ങളുടെയെല്ലാം ‘സ്വഭാവം’.ലഗേജ് പരിശോധിക്കുമ്പോൾ എക്സ്റേ യന്ത്രവും യാത്രക്കാരൻ കസ്റ്റംസ് ഹാളിലേക്കു പ്രവേശിക്കുമ്പോൾ ലോഹപരിശോധിനി കവാടവും നൽകുന്ന സൂചനകൾ സ്വർണം പിടികൂടാൻ സഹായിക്കാറുണ്ടെങ്കിലും അതിനെക്കാൾ കൂടുതലാണ് ‘ഇൻഫോമർ’ നൽകുന്ന രഹസ്യവിവരം.
കസ്റ്റംസിന്റെയും മറ്റും പരിശോധന കഴിഞ്ഞു ‘സുരക്ഷിത’മായി പുറത്തെത്തുന്ന സ്വർണം ഗുണ്ടാസംഘം തട്ടിയെടുക്കും. ഏതെങ്കിലും അന്വേഷണ ഏജൻസിയാണു സ്വർണം പിടികൂടിയതെങ്കിൽ പിഴ അടച്ചും നടപടികൾ തീർത്തും സ്വർണം വീണ്ടെടുക്കാനാകും. സ്വർണക്കടത്തുമൂലം കാര്യമായ ലാഭമുണ്ടായില്ലെങ്കിലും നഷ്ടം കുറയും. എന്നാൽ, വിമാനത്താവളത്തിനു പുറത്തെ കള്ളക്കടത്തു സംഘങ്ങൾ സ്വർണം തട്ടിക്കൊണ്ടുപോയാൽ നഷ്ടം ഭീമമാകും.
അതോടെ നഷ്ടപ്പെട്ട സ്വർണം വീണ്ടെടുക്കാൻ അവരും ഗുണ്ടാപ്പണിക്കിറങ്ങുകയാണെന്നു പൊലീസ്. അത്തരത്തിൽ ഗുണ്ടാസംഘങ്ങൾക്കിടയിൽ ജീവനു വേണ്ടി ഓടിത്തളർന്ന ‘കാരിയർ’ ആയ യാത്രക്കാരൻ മാസങ്ങൾക്കു മുൻപ് രക്ഷതേടിയെത്തിയതു മാധ്യമസ്ഥാപനത്തിലാണ്. കേസെടുത്ത പൊലീസ് ഈ യാത്രക്കാരനിൽനിന്നു സ്വർണം തട്ടിക്കൊണ്ടുപോയ സംഘത്തെ പിടികൂടുകയും ചെയ്തു.