തിരുവനന്തപുരം: ഇതരസംസ്ഥാനങ്ങളില്‍ കുടുങ്ങി നോര്‍ക്ക മുഖേന രജിസ്റ്റര്‍ ചെയ്ത മലയാളികള്‍ കേരളത്തിലേക്ക് തിരിച്ചത്തി തുടങ്ങി. ആറ് അതിര്‍ത്തികളില്‍ സംസ്ഥാന സര്‍ക്കാര്‍ ഹെല്‍പ്പ് ഡെസ്ക്കുകള്‍ സജ്ജമാക്കിയിട്ടുണ്ട്. രോഗലക്ഷണമുള്ളവരെ നിരീക്ഷണത്തിലാക്കും.
പരിശോധനയ്ക്കായി കളിയിക്കാവിളയില്‍ 12 ഡോക്ടര്‍മാരെ നിയോഗിച്ചിട്ടുണ്ട്. വരുന്നവരെ പരിശോധിക്കാന്‍ തൊട്ടടുത്ത ഓഡിറ്റോറിയം സജ്ജമാക്കിയിട്ടുണ്ട്. എന്നാല്‍ തമിഴ്നാട്ടിൽ നിന്ന് രണ്ട് തൃശൂർ സ്വദേശികൾ കളിയിക്കാവിള അതിര്‍ത്തിയില്‍ എത്തിയെങ്കിലും നാട്ടിലേക്ക് മടങ്ങാന്‍ കഴിഞ്ഞിട്ടില്ല. ഇതുവരെ ഇവര്‍ക്ക് ആരോഗ്യവകുപ്പ് പരിശോധന നടത്തിയിട്ടില്ല. കൂടാതെ തൃശ്ശൂരില്‍ നിന്ന് വാഹനം എത്തിയാല്‍ മാത്രമേ ഇവര്‍ക്ക് മടങ്ങാനാകു.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവരെ സ്വീകരിക്കാന്‍ കാസര്‍കോട് സജ്ജമെന്ന് കളക്ടര്‍. വണ്ടിയില്‍ വരുന്നവരെ പരിശോധിക്കാന്‍ ഡോക്ടര്‍മാരെ ക്രമീകരിച്ചിട്ടുണ്ട്.
രോഗലക്ഷണങ്ങള്‍ കണ്ടെത്തുകയാണെങ്കില്‍ ടീമിനെ മുഴുവവായി ഐസൊലേറ്റ് ചെയ്യും. സ്പെഷ്യല്‍ ആംബുലന്‍സില്‍ ഇവരെ നാട്ടിലേക്ക് അയക്കുമെന്നും കളക്ടര്‍ പറഞ്ഞു.
കാസര്‍കോട് സ്വദേശികളാണെങ്കില്‍ ഇവരെ ജില്ലയില്‍ ഒരുക്കിയിട്ടുള്ള നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും. നൂറ് കൗണ്ടറുകളില്‍ 60 കൗണ്ടറുകള്‍ ഇതിനോടകം പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ആരോഗ്യവകുപ്പ്, റന്യു വകുപ്പ്, മോട്ടോര്‍ വെഹിക്കള്‍ ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തുണ്ട്. അതിര്‍ത്തിയില്‍ എത്തുന്നവര്‍ക്ക് മോട്ടോര്‍ വെഹിക്കള്‍ ഉദ്യോഗസ്ഥരാണ് ടോക്കണ്‍ നല്‍കുന്നത്.
വയനാട് മുത്തങ്ങ അതിർത്തിയിലൂടെ തിരിച്ചു വരുന്നവരെ പരിശോധിക്കാൻ ബോർഡർ സ്ക്രീനിങ് സെന്‍റര്‍ നിർമാണം ഒരുക്കിയിട്ടുണ്ട്. ആരോഗ്യവകുപ്പ് റവന്യു പോലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്താണ് നടപടികൾ ഏകോപിപ്പിക്കുക. മൈസൂരില്‍ പഠിക്കുന്ന ശ്രവണ സംസാര വൈകല്യമുള്ള കുട്ടികളും മാതാപിതാക്കളുമാണ് മുത്തങ്ങ ചെക്ക് പോസ്റ്റ് വഴി ആദ്യമെത്തുക.
രോഗലക്ഷണങ്ങള്‍ ഉള്ളവരെ ജില്ലയിലെ കൊവിഡ് കെയര്‍ സെന്‍ററില്‍ പ്രവേശിക്കും. രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്ക് മടങ്ങാനായി ജില്ലാ അതിര്‍ത്തി വരെ വാഹന സൗകര്യം ഒരുക്കും. സ്വന്തം വാഹനങ്ങള്‍ ഉള്ളവര്‍ക്ക് അതിലും മടങ്ങാം.
ഇതര സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന മലയാളികളെ സ്വീകരിക്കാൻ ഇടുക്കി കുമളിയിലെ ഹെൽപ് ഡസ്കും സജ്ജം. രോഗലകഷണങ്ങൾ ഉള്ളവരെ നിരീക്ഷണത്തിൽ പാർപ്പിക്കാൻ ആവശ്യമായ സൗകര്യങ്ങളും തയ്യാറായിട്ടുണ്ട്.