ചെന്നൈ: മദ്രാസ് ഐഐടിയില്‍ മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ മരിച്ച സംഭവത്തില്‍ സ്ഥാപനത്തിനെതിരെ അടിസ്ഥാന രഹിത പ്രചാരണങ്ങൾ നടക്കുന്നതായി മദ്രാസ് ഐഐടി. 'ഫാത്തിമ ലത്തീഫിന്‍റെ മരണത്തിൽ അതീവ ദുഖമുണ്ട്.
എന്നാൽ പൊലീസ് അന്വേഷണം പൂർത്തിയാകുന്നതിന് മുമ്പേ നടക്കുന്ന സമൂഹമാധ്യമ വിചാരണ സ്ഥാപനത്തിന് കളങ്കം ഉണ്ടാക്കുന്നു. പൊലീസ് അന്വേഷണവുമായി പൂർണമായി സഹകരിക്കുന്നുണ്ട്'. തെറ്റായ പ്രചാരണങ്ങൾ നടത്തുന്നത് അവസാനിപ്പിക്കണമെന്ന് ഐഐടി ഡയറക്ടറുടെ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
ഫാത്തിമ ലത്തീഫിന്‍റെ മരണത്തിന് കാരണമായ അധ്യാപകര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ക്യാമ്പസിനകത്തും പുറത്തും പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് അധികൃതരുടെ പ്രതികരണം. ഡയറക്ടര്‍ ഭാസ്കര്‍ സുന്ദരമൂര്‍ത്തിയുടെ വാഹനം ഇന്ന് വിദ്യാര്‍ത്ഥികള്‍ തടഞ്ഞു. ഡിഎംകെയും യൂത്ത് കോണ്‍ഗ്രസും എസ്എഫ്ഐയും ഐഐടിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.
ഒരാഴ്ച പിന്നിടുമ്പോഴും ഫാത്തിമ ലത്തീഫിന്‍റെ മരണത്തെക്കുറിച്ച് കൃത്യമായ വിശദീകരണം നല്‍കാന്‍ മദ്രാസ് ഐഐടി തയാറായിട്ടില്ല. അധ്യാപകരായ സുദര്‍ശന്‍ പത്മനാഭന്‍, ഹേമചന്ദ്രന്‍, മിലിന്ദ് എന്നിരാണ് ജീവനൊടുക്കാന്‍ കാരണമെന്ന് മൊബൈല്‍ ഫോണില്‍ കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ ആഭ്യന്തര അന്വേഷണം പോലും ഐഐടി നടത്തിയിട്ടില്ല. ഒരാഴ്ച പിന്നിട്ടിട്ടും അധ്യാപകര്‍ക്ക് എതിരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
വിദ്യാര്‍ഥിനിയുടെ മരണം തമിഴര്‍ക്ക് അപമാനമാണെന്നും തലസ്ഥാന നഗരത്തിലാണ് സ്ഥിതി ചെയ്യുന്നതെങ്കിലും നിഗൂഢദ്വീപാണ് മദ്രാസ് ഐഐടിയെന്നും നേരത്തെ സ്റ്റാലിന്‍ പ്രതികരിച്ചിരുന്നു. ക്യാമ്പസില്‍ കാവിവത്ക്കരണത്തിനായുള്ള ശ്രമങ്ങള്‍ നടക്കുന്നതായും അത്തരം ജാതിമത വിവേചനങ്ങളും ചിലരുടെ നടപടികളുമാണ് ഫാത്തിമ ലത്തീഫിന്‍റെ മരണത്തിന് കാരണമായതെന്നും അദ്ദേഹം വ്യക്തമാക്കി.