പൃഥ്വിരാജ് 3 കോടി രൂപയോളം വില വരുന്ന ലംബോര്‍ഗിനി സ്വന്തമാക്കിയെങ്കിലും റോഡ് മോശമായതിനാല്‍ ഈ വാഹനം തിരുവനന്തപുരത്തെ പൃഥ്വിരാജിന്റെ വീട്ടിലേക്ക് കൊണ്ട് വരാന്‍ സാധിക്കില്ലെന്ന അമ്മ മല്ലിക സുകുമാരന്‍റെ വീഡിയോ പോസ്റ്റിനു സോഷ്യല്‍ മീഡിയയില്‍ ട്രോളര്‍മാരുടെ പൊങ്കാലയായിരുന്നു .
പല തവണ പലരോടും പറഞ്ഞിട്ടും നിവേദനങ്ങള്‍ നല്‍കിയിട്ടും വീട്ടിലേക്കുള്ള വഴി ഇതുവരെ നന്നാക്കിയിട്ടില്ലെന്നായിരുന്നു നടി മല്ലികയുടെ പരാതി .
എന്നാല്‍ ഈ വിഷയത്തില്‍ മല്ലികയ്ക്ക് അനുകൂല നിലപാടുമായി രംഗത്ത് വന്നിരിക്കുകയാണ് ജഗതിയുടെ മരുമകനും പി.സി.ജോർജ് എം.എൽ.എ.യുടെ മകനുമായ ഷോണ്‍ ജോര്‍ജ്.
നാല്‍പത്തിയഞ്ചു ലക്ഷം രൂപയോളം റോഡ് ടാക്‌സ് അടച്ച ഒരു വ്യക്തി വീട്ടിലേക്കുള്ള റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെടുന്നത് ന്യായമായ കാര്യമാണെന്നാണ് ഷോണ്‍ ജോര്‍ജിന്‍റെ പ്രതികരണം .
ഷോണിന്റെ വാക്കുകള്‍ ഇങ്ങനെ :
"ഈ കഴിഞ്ഞ കുറച്ച് ദിവസമായി നടന്‍ പൃഥ്വിരാജിന്റെ അമ്മ മല്ലിക സുകുമാരന്റെ ഒരു വീഡിയോ വൈറലായി പ്രചരിച്ചു കൊണ്ടിരിക്കുന്നത് കണ്ടു.
അതില്‍ അവരുടെ മക്കളുടെ വിലകൂടിയ വാഹനങ്ങള്‍ റോഡ് മോശമായതിനാല്‍ വീട്ടില്‍ കൊണ്ടുവരാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞതിന്റെ പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ അവരെ വളരെ രൂക്ഷമായി വിമര്‍ശിക്കുകയുണ്ടായി. ആ വിഷയത്തിലേക്കല്ല ഞാന്‍ വരുന്നത്.
അവര്‍ പറഞ്ഞതിലെ വാസ്തവമാണ് നമ്മള്‍ കാണേണ്ടത്. പൃഥ്വിരാജ് ഈയിടെ ഒരു ലംബോര്‍ഗിനി വാങ്ങിച്ചു. മൂന്നു കോടിയോളം രൂപ വിലയുള്ള വാഹനമാണത്. നാല്പത്തിയഞ്ച് ലക്ഷം രൂപയോളം റോഡ് ടാക്‌സ് അടച്ചു.
എന്തിനാണ് നമ്മള്‍ റോഡ് ടാക്‌സ് അടയ്ക്കുന്നത്. നമ്മുടെ വാഹനം കേരളത്തിലെ നിരത്തുകളിലൂടെ ഓടുന്നതിന് സര്‍ക്കാരിന് കൊടുക്കുന്ന ടാക്‌സ് ആണത്.
ടാക്‌സ് അടയ്ക്കുന്ന നമ്മള്‍ക്ക് നല്ല റോഡുകള്‍ നല്‍കുക വാഹനമോടിക്കാനുള്ള നല്ല സൗകര്യം ഒരുക്കി നല്‍കുക എന്നത് സര്‍ക്കാരിന്റെ കടമയാണ്. അതുകൊണ്ടു തന്നെ മല്ലിക സുകുമാരന്‍ പറഞ്ഞതിലെ ഒരു കാര്യം നിഷേധിക്കാന്‍ സാധിക്കില്ല.
അവര്‍ നാല്‍പത്തിയഞ്ച് ലക്ഷം രൂപ റോഡ് ടാക്‌സ് അടച്ചതാണ് അവര്‍ക്ക് സ്വന്തം വീട്ടിലേക്ക് നല്ല ഒരു റോഡ് കിട്ടണം എന്ന് പറയുന്നത് ന്യായമായ ആവശ്യമാണ്. മറ്റു വിമര്‍ശനങ്ങളൊക്കെ അങ്ങനെ പൊയ്‌ക്കോട്ടേ.
പക്ഷെ ഒരു കാര്യമുണ്ട്, നാല്പത്തിയഞ്ച് ലക്ഷം രൂപ റോഡ് ടാക്‌സ് അടച്ച വ്യക്തിക്ക് സ്വന്തം വീട്ടിലേക്ക് നല്ല വഴി ലഭിക്കുക എന്ന അടിസ്ഥാനപരമായ ആവശ്യത്തെ തള്ളിക്കളയാനാവില്ല എന്ന് മാത്രം സൂചിപ്പിക്കുന്നു. "