കോതമംഗലം: ഇടമലയാറില്‍ നിന്നു പോങ്ങന്‍ചുവട് കോളനിയിലേക്കു പോകുന്ന ഏഴ് കിലോമീറ്റര്‍ വനപാതയിലുള്ള വൈശാലി ഗുഹ എന്നറിയപ്പെടുന്ന തുരങ്കം യുവതിക്കു പ്രസവമുറിയായി. പൊങ്ങൻചുവട് ആദിവാസി കുടിയിലെ മാളു ആണ് തുരങ്കത്തിൽ വച്ച് ആണ്‍കുഞ്ഞിനു ജന്മം നൽകിയത്. ഇന്നലെ രാവിലെ 10.30 ഓടെയായിരുന്നു സംഭവം. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.
ഭർത്താവ് സതീഷിനൊപ്പം കോതമംഗലം താലൂക്ക് ആശുപത്രിയിലേക്ക് ഓട്ടോറിക്ഷയിൽ പോകുന്നതിനിടെ മാളുവിനു പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. തുരങ്കത്തിലൂടെയാണ് ഇതുവഴിയുള്ള റോഡ് കടന്നുപോകുന്നത്. ഒപ്പമുണ്ടായിരുന്നവർ തുരങ്കത്തിൽ ആവശ്യമായ സൗകര്യമൊരുക്കി നൽകി. വൈകാതെ സുഖപ്രസവവും നടന്നു.
പത്തു കിലോമീറ്റർ അകലെ വടാട്ടുപാറയിൽ വാക്സിനേഷൻ ജോലിയിലായിരുന്ന ആരോഗ്യപ്രവർത്തകർ വിവരമറിഞ്ഞു സ്ഥലത്ത് പാഞ്ഞെത്തി. ഡോ. ഗോപിനാഥും നഴ്സുമാരുമടങ്ങുന്ന സംഘം ആവശ്യമായ പരിചരണം നൽകിയതിനാൽ അമ്മയ്ക്കും കുഞ്ഞിനും പ്രശ്നങ്ങളോന്നുമുണ്ടായില്ല. ദുർഘടമായ വനപാതയിലൂടെ ഏറെ പാടുപെട്ടാണ് മെഡിക്കൽ സംഘവും ആംബുലൻസും എത്തിയത്.
പിന്നീട് മാളുവിനെയും കുഞ്ഞിനെയും ആംബുലന്‍സില്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമ്മ ശാന്തയും ഭര്‍ത്താവ് സതീഷും സഹോദരിയും ഒപ്പമുണ്ടായിരുന്നു. കഴിഞ്ഞ ആഴ്ച താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയപ്പോള്‍ രണ്ടു ദിവസം കഴിഞ്ഞ് ആശുപത്രിയില്‍ എത്തണമെന്നു പറഞ്ഞിരുന്നെങ്കിലും ഇവര്‍ എത്തിയിരുന്നില്ല.