Advertisment

ഭാര്യയെയും മൂന്നു മക്കളെയും വളര്‍ത്തു നായയെയും കൊന്ന് മൃതദേഹങ്ങള്‍ ആഴ്ച്ചകളോളം വീട്ടില്‍ സൂക്ഷിച്ചു ; ഭര്‍ത്താവ് അറസ്റ്റില്‍

New Update

ഫ്ലോറിഡ : ഡിസ്നി വേള്‍ഡ് നിര്‍മ്മിച്ച ഫെയറി ടെയില്‍ പരിസരത്ത് താമസിക്കുന്ന ഒരാള്‍ തന്‍റെ ഭാര്യയെയും മൂന്ന് മക്കളെയും വളര്‍ത്തുനായയേയും കൊന്ന് മൃതദേഹങ്ങള്‍ ആഴ്ചകളോളം വീട്ടില്‍ സൂക്ഷിച്ചതായി ഓസ്‌കോല കൗണ്ടി ഷെരീഫ് റസ് ഗിബ്‌സണ്‍ അറിയിച്ചു. 44കാരനായ ആന്‍റണി ടോഡിനെതിരെ നിരവധി നരഹത്യകള്‍, മൃഗങ്ങളോട് ക്രൂരത എന്നീ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. ഭാര്യയുടെയും മക്കളുടെയും മൃതദേഹങ്ങള്‍ അവരുടെ വീട്ടിലാണ് കണ്ടെത്തിയത്.

Advertisment

publive-image

മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ലെന്നും, എന്നാല്‍ അവ ഭാര്യ മേഗന്‍ ടോഡും ദമ്പതികളുടെ മൂന്ന് മക്കളായ അലക് (13), ടെയ്‌ലര്‍ (11), സോ (4) എന്നിവരുടേതുമാണെന്ന് അന്വേഷകര്‍ ശക്തമായി വിശ്വസിക്കുന്നുവെന്നും ഗിബ്സണ്‍ പറഞ്ഞു. ഡിസംബര്‍ അവസാനത്തോടെയായിരിക്കാം കുടുംബം കൊല്ലപ്പെട്ടതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കുടുംബത്തെ കാണാതായതില്‍ ആശങ്കാകുലരായ ചില ബന്ധുക്കളുടെ പരാതി പ്രകാരം ഫെഡറല്‍ അന്വേഷകര്‍ വാറണ്ട് നല്‍കാന്‍ തിങ്കളാഴ്ച വീട്ടിലെത്തിയപ്പോള്‍ ആന്റണി ടോഡ് തന്നെയാണ് വാതില്‍ തുറന്നതെന്ന് ഗിബ്സണ്‍ പറഞ്ഞു. വീടിനകത്ത് പരിശോധന നടത്തിയ അന്വേഷണ സംഘമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഭാര്യയേയും മക്കളേയും വളര്‍ത്തുനായയേയും എന്തിനാണ് കൊന്നതെന്നതിനെക്കുറിച്ച് ടോഡ് മറുപടി നല്‍കിയിട്ടില്ല. എന്നിരുന്നാലും ടോഡിനെ പൊലീസ് അറസ്റ്റു ചെയ്തു.

എങ്ങനെയാണ് അവര്‍ കൊല്ലപ്പെട്ടതെന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ നല്‍കാന്‍ ഗിബ്സണ്‍ വിസമ്മതിക്കുകയും, ടോഡിനെക്കുറിച്ച് ഫെഡറല്‍ സര്‍ക്കാര്‍ അന്വേഷിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും പറഞ്ഞു. ‘നിരപരാധികളായ അവരുടെ ജീവന്‍ നഷ്ടപ്പെട്ടതില്‍ അവരുടെ കുടുംബത്തോടും സുഹൃത്തുക്കളോടും സമൂഹത്തോടുമൊപ്പം ഞങ്ങള്‍ ദുഃഖിക്കുന്നു’– ഗിബ്സണ്‍ തന്‍റെ ഓഫീസില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഒരു വ്യക്തിക്ക് അത്തരം നീചവും ക്രൂരവുമായ പ്രവൃത്തികള്‍ എങ്ങനെ ചെയ്യാന്‍ കഴിയും എന്ന് എനിക്ക് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കൊലപാതകം നടന്നതിന് ശേഷം കുടുംബത്തെ കാണാനില്ലെന്ന വിവരം ലഭിച്ചതനുസരിച്ച് ഷെരീഫിന്‍റെ ഓഫീസ് നിരവധി തവണ ടോഡിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയിരുന്നു. എന്നാല്‍, ആരും വീട്ടില്‍ ഇല്ലാതിരുന്നതുകൊണ്ട് മടങ്ങുകയായിരുന്നു. ഡിസംബര്‍ 29ന് ആന്‍റണി ടോഡിന്റെ ബന്ധുക്കളില്‍ ഒരു യുവതി ഷെരീഫ് ഓഫീസുമായി ബന്ധപ്പെട്ട് അവരുടെ ആശങ്ക അറിയിച്ചിരുന്നതായി ഗിബ്സണ്‍ പറഞ്ഞു. അവിടെ എല്ലാവര്‍ക്കും ഫ്ലൂ പിടിപെട്ടിരുന്നു എന്നും, അതുകൊണ്ട് രണ്ടുമൂന്നു ദിവസത്തേക്ക് അവിടെ പോകാന്‍ സാധിച്ചില്ലെന്നും ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല എന്നും പരാതി നല്‍കിയിരുന്നു.

'അന്ന് ഡെപ്യൂട്ടികള്‍ വീട് സന്ദര്‍ശിക്കുകയും പരിസരം പരിശോധിച്ച് അയല്‍വാസികളുമായി സംസാരിക്കുകയും ചെയ്തു. എന്നാല്‍, സംശയാസ്പദമായ ഒന്നും അവര്‍ക്ക് കാണാന്‍ കഴിഞ്ഞില്ല. ആരും വാതില്‍ തുറക്കാതിരുന്നപ്പോള്‍ അവര്‍ തിരിച്ചുപോയി'–ഗിബ്സണ്‍ പറഞ്ഞു. ജനുവരി ഒൻപതിന് ആന്‍റണിയെക്കുറിച്ചുള്ള സ്വന്തം അന്വേഷണത്തെക്കുറിച്ച് ഫെഡറല്‍ ഏജന്‍റുമാര്‍ തന്റെ ഓഫീസുമായി ബന്ധപ്പെട്ടു. ഷെറിഫ് ഡെപ്യൂട്ടിമാര്‍ക്ക് ആന്‍റണിയുമായോ കുടുംബാംഗങ്ങളുമായോ ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. അവര്‍ വീണ്ടും വീട് സന്ദര്‍ശിച്ചെങ്കിലും നിരാശയായിരുന്നു ഫലം.

ആന്റണിയുടെ കുടുംബം യാത്ര ചെയ്യാന്‍ തല്പരരായിരുന്നു എന്നും, അതുകൊണ്ടുതന്നെ അവര്‍ എവിടെയെങ്കിലും യാത്രയിലായിരിക്കാം എന്നു കരുതിയെന്ന് ഗിബ്സണ്‍ പറഞ്ഞു. കണക്റ്റിക്കട്ടില്‍ ആന്റണി ടോഡ്സിന് ബന്ധമുണ്ടായിരുന്നു. അവിടെയാണ് ആന്‍റണി ഫിസിക്കല്‍ തെറാപ്പി പഠിച്ചത്. കണക്റ്റിക്കട്ടില്‍ ജോലി ചെയ്യുകയും വാരാന്ത്യങ്ങളില്‍ കുടുംബത്തിലേക്ക് മടങ്ങുകയും ചെയ്യാറാണ് പതിവ് എന്ന് ഗിബ്സണ്‍ പറഞ്ഞു. എന്നാല്‍, ആന്‍റണി തന്‍റെ ഫിസിക്കല്‍ തെറാപ്പി ലൈസന്‍സ് സെപ്റ്റംബറില്‍ കാലഹരണപ്പെടാന്‍ അനുവദിച്ചുവെന്ന് 'ദി ഡേ ഓഫ് കണക്റ്റിക്കട്ട്' റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം, ഡിസംബര്‍ 22-ന് ഈ ദമ്പതികള്‍ക്ക് കുടിയൊഴിപ്പിക്കല്‍ നോട്ടീസ് നല്‍കിയിട്ടുള്ളതായും റിപ്പോര്‍ട്ടുകളുണ്ട്.

Advertisment