മണാലി: ജനിച്ചത് പെണ്‍കുഞ്ഞായതിന്റെ പേരില്‍ നവജാത ശിശുവിനെ അതിക്രൂരമായി കൊലപ്പെടുത്തി പിതാവ്. ഹിമാചൽപ്രദേശിലെ നസ്ലോയിൽ കഴിഞ്ഞ ബുധനാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. കൊലചെയ്യപ്പെട്ട കുഞ്ഞിന്‍റെ മാതാവ് മീനാ ദേവി (27) ആണ് ഭർത്താവ് ഹരീഷ് കുമാറിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്.
എട്ട് വർഷം മുമ്പായിരുന്നു ഹരീഷും മീനയും തമ്മിലുള്ള വിവാഹം. ഇവർക്ക് ഏഴ് വയസുള്ള ഒരു മകളും നാലു വയസുകാരനായ മകനുമുണ്ട്. വീണ്ടും ഒരു ആണ്‍കുഞ്ഞ് കൂടി വേണമെന്നായിരുന്നു ഹരീഷിന്‍റെ ആഗ്രഹം. ഇതിനായി കാത്തിരിക്കെ ബുധനാഴ്ച രാത്രിയോടെ മീന ഒരു പെൺകുഞ്ഞിന് ജന്മം നൽകി. ആൺകുഞ്ഞിനെ വേണമെന്ന ആഗ്രഹം നടക്കാത്ത ദേഷ്യത്തിൽ ഭാര്യയെ ക്രൂരമായി മർദ്ദിച്ച ഹരീഷ്, ജനിച്ച് അൽപസമയത്തിനകം തന്നെ പിഞ്ചു കുഞ്ഞിനെ നിഷ്ഠൂരമായി കൊലപ്പെടുത്തുകയായിരുന്നു.
ഭാര്യയ്ക്കരികിൽ നിന്നെടുത്ത കുഞ്ഞിനെ തലകീഴായി പിടിച്ച ശേഷം വായിൽ വിരൽ കുത്തിയിറക്കി ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത് എന്നാണ് റിപ്പോർട്ട്. ഇതിനു ശേഷം കുഞ്ഞുമായി പുറത്തേക്ക് പോയ ഇയാൾ മടങ്ങിയെത്തിയ ശേഷം കുഞ്ഞിനെ അടക്കം ചെയ്തുവെന്ന് ഭാര്യയെ അറിയിക്കുകയായിരുന്നു.