രാമപുരം : കോണ്‍ഗ്രസിന് ശക്തമായ വേരോട്ടമുള്ള രാമപുരത്ത് ജോസഫ് വിഭാഗത്തിനും നല്ല സ്വാധീനമുണ്ട്. ബിജെപി യുഡിഎഫിന് വോട്ട് വിറ്റെന്ന ആരോപണം മാണി സി കാപ്പൻ ഉന്നയിച്ചത് ഇതേ രാമപുരം പഞ്ചായത്തിലായിരുന്നു.
അഞ്ച് മാസം മുൻപ് നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി നേടിയതിനേക്കാൾ ഇരട്ടി വോട്ടിന് യുഡിഎഫ് സ്ഥാനാർത്ഥിയായ തോമസ് ചാഴിക്കാടൻ മുന്നിലെത്തിയ പഞ്ചായത്താണ് രാമപുരം. അന്ന് രാമപുരത്ത് നിന്ന് 4440 വോട്ട് തോമസ് ചാഴിക്കാടന് കിട്ടി.
2016- നിയമസഭാ തെരഞ്ഞെടുപ്പിൽ ഒന്നാം റൗണ്ടിൽ ഇവിടെ നിന്ന് 150 വോട്ടിന്‍റെ ലീഡ് കെ എം മാണിയ്ക്ക് ഉണ്ടായിരുന്നു. ബാർ കോഴക്കേസിൽ കെ എം മാണി വലിയ പ്രതിരോധത്തിലായിരുന്ന കാലമായിരുന്നു അത്. എന്നിട്ടും യുഡിഎഫ് സ്വാധീന മേഖലയായിരുന്ന രാമപുരം പഞ്ചായത്ത് കെ എം മാണിയ്ക്ക് ഒപ്പമാണ് നിന്നത്.
പഞ്ചായത്ത് ഭരണത്തിൽ കോൺഗ്രസ് കേരളാ കോൺഗ്രസ് തർക്കം നിലനിൽക്കുന്ന പഞ്ചായത്ത് കൂടിയാണ് രാമപുരം. ആദ്യറൗണ്ടിൽ പൊതുവേ യുഡിഎഫ് 1500 വോട്ടെങ്കിലും ലീഡ് പ്രതീക്ഷിച്ചിരുന്നു രാമപുരത്ത് നിന്ന്. ഇതിന്‍റെ അടിസ്ഥാനത്തിൽ മാത്രമാണ് 10,000 മുകളിൽ ഭൂരിപക്ഷം കണക്കാക്കിയതും ഈ അടിസ്ഥാനത്തിലാണ്. 162 വോട്ടുകളുടെ ലീഡ് ആദ്യത്തെ റൗണ്ടിൽത്തന്നെ മാണി സി കാപ്പന് കിട്ടുമ്പോൾ ആശങ്കയിലാണ്, അമ്പരപ്പിലാണ് യുഡിഎഫ് കേന്ദ്രങ്ങൾ.
ഈ ഫലം വന്ന ഉടൻ ജോസ് ടോം വോട്ട് കച്ചവടമെന്ന ആരോപണം തിരികെ ഉയർത്തിക്കഴിഞ്ഞു. എൽഡിഎഫിന് രാമപുരത്ത് ബിജെപി വോട്ട് വിറ്റെന്നാണ് ജോസ് ടോമിന്‍റെ ആരോപണം.
''രാമപുരത്ത് പ്രതീക്ഷിച്ച നിലയിലേക്ക് എത്താനായില്ല. പക്ഷേ ഇതാദ്യത്തെ കണക്കുകൾ മാത്രമാണ്. കെ എം മാണിയ്ക്ക് ആദ്യ റൗണ്ടിൽ വലിയ ഭൂരിപക്ഷമുണ്ടായിരുന്നില്ലല്ലോ'' എന്ന് ആദ്യനില ജോസ് ടോമിന്‍റെ പ്രതികരണം.