പാലാ: ''രാമപുരം എണ്ണിത്തുടങ്ങുമ്പോൾ എന്‍റെ വോട്ട് കൂടുതലായിരിക്കും. അവിടെ മുതൽ എന്‍റെ ഭൂരിപക്ഷം ഉയരും'', വോട്ടെണ്ണൽ തുടങ്ങും മുമ്പ് എൽഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ പറഞ്ഞതിതാണ്. ഇത് അക്ഷരം പ്രതി സത്യമാകുന്ന കാഴ്ചകളാണ് പാലായിൽ ആദ്യ റൗണ്ടിന് ശേഷം കണ്ടത്. ആദ്യ റൗണ്ടിൽത്തന്നെ എൽഡിഎഫിന് 751 വോട്ടുകളുടെ ലീഡ്.
തീർച്ചയായും ആദ്യഫലത്തിൽ യുഡിഎഫ് ക്യാമ്പ് ഞെട്ടിയെന്നുറപ്പാണ്. കാലങ്ങളായി, ഒരു പക്ഷേ പതിറ്റാണ്ടുകളായി, യുഡിഎഫ് സ്വാധീനമേഖലയാണ് രാമപുരം പഞ്ചായത്ത്. ബിജെപിക്കും ശക്തമായ സ്വാധീനമുള്ള പഞ്ചായത്ത്.
ഇവിടെ ആദ്യ റൗണ്ടിൽത്തന്നെ വ്യക്തമായ ലീഡ് നേടിയത് മാണി സി കാപ്പന് ശക്തമായ ആത്മവിശ്വാസം നൽകുന്നതാണ്. കയ്യടിച്ച് ആഘോഷിച്ച് ആർപ്പ് വിളിച്ച് ആദ്യത്തെ അനുകൂല ഫലസൂചനയെ കാപ്പന്‍റെ എൽഡിഎഫ് ക്യാമ്പ് എതിരേറ്റു.