കോട്ടയം: ജില്ലയിലെ മണിമല ഗ്രാമപഞ്ചായത്തിലെ പതിനാലാം വാര്‍ഡില്‍ മല്‍സരിക്കുന്നത് അധ്യാപകനും കുട്ടികളും തമ്മില്‍ . കറിക്കാട്ടുര്‍ സി.സി.എം സ്കൂളിലെ പ്രധാന അധ്യാപകനായിരുന്ന ജേക്കബ് തോമസ് തീമ്പലങ്ങാടാണ് യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി . ഇദ്ദേഹത്തിന്റെ പ്രിയപ്പെട്ട നാലു ശിഷ്യന്മാരും ഇതേ വാര്‍ഡില്‍ മല്‍സരിക്കുന്നുണ്ട് .
ജേക്കബ് തോമസ്, ബിനോയി വര്‍ഗീസ്
കേരളാ കോണ്‍ഗ്രസുകള്‍ തമ്മിലാണ് പ്രധാന മല്‍സരം . ജോസഫ് ഗ്രൂപ്പിന്റെ പ്രാദേശിക നേതാവായ ജേക്കബ് തോമസ് തീമ്പലങ്ങാട് ചെണ്ട ചിഹ്നത്തില്‍ മല്‍സരിക്കുമ്പോള്‍ എല്‍ഡിഎഫില്‍ കേരളാ കോണ്‍ഗ്രസ് (എം) മാണി വിഭാഗത്തിലെ ബിനോയി വര്‍ഗീസ് പുറ്റുമണ്ണില്‍ രണ്ടില ചിഹ്നത്തില്‍ മല്‍സരിക്കുന്നു . വ്യാപാരിയാണ് ബിനോയി .
വിനോദ് ആൻറെണി ,സജി വാളിപ്ലാക്കൽ ,ലിറ്റോ ജോസഫ്
ബിനോയിയ്ക്ക് പുറമേ മുന്‍ മെമ്പറായ വിനോദ് ആന്‍റെണി ,സജി വാളിപ്ളാക്കല്‍ ,ലിറ്റോ ജോസഫ് എന്നീ നാലുപേരും ജേക്കബ് തോമസിന്റെ ശിഷ്യന്മാരാണ് .യുഡിഎഫിന്റെ കോട്ടയായ പതിനാലില്‍ മാണിവിഭാഗത്തിലൂടെ സീറ്റ് പിടിച്ചെടുക്കാമെന്നാണ് എല്‍.ഡി എഫ് കണക്കുകൂട്ടല്‍ . അതേ സമയം നിരവധി ശിഷ്യസമ്പത്തും മേഖലയിലെ പ്രമുഖ കുടുംബാംഗവുമായയാളെ സ്ഥാനാര്‍ത്ഥിയാക്കിയതിനാല്‍ വിജയം ഉറപ്പെന്നാണ് യുഡിഎഫ് കണക്കുകൂട്ടല്‍ . രണ്ടുമുന്നണികളേയും പരാജയപ്പെടുത്തി വിജയം നേടാനാണ് സ്വതന്തര്‍ ശ്രമിക്കുന്നത് .
കടുത്ത മല്‍സരം നടക്കുന്ന പതിനാലാം വാര്‍ഡില്‍ 'മാഷ്' തന്നെ വിജയിക്കുമോ അതോ 'കുട്ടികളാണോ' വിജയിക്കുകയെന്നത് പ്രവചനാതീതമാണ് .പഴയ അധ്യാപകനും വിദ്യാര്‍ത്ഥികള്‍ക്കും പുറമേ രണ്ടുപേര്‍ കൂടി മല്‍സരിക്കുന്നുണ്ടിവടെ .ഒ.ഐ.ഒ.പി യുടെ ബെന്നി കൊക്കപ്പുഴയും സ്വതന്തയായി മിനി ചെമ്മരപ്പള്ളിയും.
തയ്യാറാക്കിയത്: ജോമോന്‍ മണിമല