കോട്ടയം: സമീപന പാത പൂർത്തിയാകാനുള്ള തടസ്സങ്ങൾ മൂലം മുടങ്ങി കിടന്നിരുന്ന മാഞ്ഞൂർ റെയിൽവേ മേൽപാലത്തിൻ്റെ നിർമ്മാണം ഉടൻ പൂർത്തിയാകും. തോമസ് ചാഴികാടൻ എംപിയുടെ നേതൃത്വത്തിൽ കൂടിയ അവലോകനയോഗത്തിൽ സെപ്റ്റംബർ 30നുള്ളിൽ സമീപന പാതയുടെ നിർമ്മാണം പൂർത്തീകരിച്ച് മാഞ്ഞൂർ റെയിൽവേ മേൽപ്പാലം ജനങ്ങൾക്ക് തുറന്ന് നൽകാൻ സാധിക്കുമെന്ന് റെയിൽവേ ഉദ്യോഗസ്ഥർ എംപിക്ക് ഉറപ്പുനൽകി.
വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് ഒടുവിലാണ് ഇപ്പോൾ മാഞ്ഞൂർ റെയിൽവേ മേൽപ്പാലം യാഥാർഥ്യമാകുന്നത്. ജലാതോറിറ്റിയുടെ കുടിവെള്ള വിതരണ പൈപ്പുകൾ മാറ്റി സ്ഥാപിക്കാത്തതും ഭൂമിയേറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കാത്തതും മൂലം പാലത്തിലേക്കുള്ള സമീപന പാതയുടെ നിർമ്മാണം തടസ്സപ്പെട്ടിരുന്നു.
ഇതിനാലാണ് മേൽപ്പാലത്തിൻ്റെ നിർമ്മാണം പൂർത്തീയാക്കാൻ സാധിക്കാതെ പോയിരുന്നത്. ഈ പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ തോമസ് ചാഴികാടൻ എംപി ഇടപെടുകയും ഈ രണ്ടു വിഷയങ്ങളും പരിഹരിക്കുകയും തുടർന്ന് റെയിൽവേ അധികൃതരോട് എത്രയും വേഗം മേൽപ്പാലത്തിൻ്റെ നിർമ്മാണം പൂർത്തിയാക്കണമെന്നും
കർശന നിർദ്ദേശം നൽകുകയും ചെയ്തിരുന്നു.
ഇന്ന് ചേർന്ന അവലോകനയോഗത്തിൽ സെപ്റ്റംബർ 30ന് മുമ്പ് മാഞ്ഞൂർ റെയിൽവേ മേൽപ്പാലം പൂർണ്ണമായും നിർമാണം പൂർത്തീകരിച്ച് ജനങ്ങൾക്ക് സഞ്ചാരത്തിനായി തുറന്നു നൽകുമെന്ന് റെയിൽവേ അധികൃതർ എംപിയെ അറിച്ചു.
റെയിൽവേ എ എക്സി സാബു സക്കറിയ, റെയിൽവേ എസ് എസ് സി ടോമിച്ചൻ, മാഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കോമളവല്ലി രവീന്ദ്രൻ,കെ സി മാത്യു, ബിജു മറ്റപ്പള്ളി, മഞ്ചു അനിൽ, ഷാജി ആക്കുളം, നവകുമാർ, തുടങ്ങിയവർ യോഗത്തിൽ സംവദിച്ചു. തുടർന്ന് എംപിയുടെ നേതൃത്വത്തിൽ മാഞ്ഞൂർ റെയിൽവേ മേൽപ്പാലം സന്ദർശിച്ച് നിർമ്മാണ പുരോഗതികൾ വിലയിരുത്തുകയും ചെയ്തു.