അട്ടപ്പാടി : ആനക്കട്ടിയിലെ മൂല ഗംഗൽ വനമേഖലയിൽ നിന്ന് തമിഴ്‌നാട് പൊലീസിന്റെ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സിന്റ പിടിയിലായ മാവോയിസ്റ്റ് നേതാവ് ദീപക് ആശുപത്രിയിൽ. പിടികൂടുന്നതിനിടയിൽ കാലിനേറ്റ പരുക്കിനെ തുടർന്ന് കോയമ്പത്തൂരിലെ ആശുപത്രിയിലാണ് ദീപക്കിനെ പ്രവേശിപ്പിച്ചിരിക്കുന്നത്.
ഇന്നലെ രാവിലെ എട്ട് മണിയോടെ അട്ടപ്പാടിക്ക് സമീപം കേരള-തമിഴ്‌നാട് അതിർത്തിയിലുള്ള മൂല ഗംഗൽ വനമേഖലയിൽ നിന്നാണ് തമിഴ്‌നാട്പൊ ലീസിന്റെ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് മാവോയിസ്റ്റ് നേതാവ് ദീപക്കിനെ അറസ്റ്റ് ചെയ്യുന്നത്. വീരപാണ്ടിയിലെ എസ്ടിഎഫിന്റെ ആസ്ഥാനത്തെത്തിച്ച ദീപക്കിനെ കാലിലെ പരുക്ക് ഗുരുതരമാണെന്ന് ബോധ്യപ്പെട്ടതോടെയാണ് കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റിയത്.
ചികിത്സയുടെ ഭാഗമായി കുറച്ച് ദിവസം ദീപക്ക് ആശുപത്രിയിൽ തുടരേണ്ടിവരുമെന്നാണ് അറിയുന്നത്. ചോദ്യം ചെയ്യൽ ഇതിന് ശേഷം മാത്രമേ ഉണ്ടാകുകയുള്ളൂ. അതേസമയം, ദീപക്കിനൊപ്പം മാവോയിസ്റ്റ് പ്രവർത്തകയായ ഒരു സ്ത്രീയെ കൂടി പിടികൂടിയെന്ന വാർത്തകൾ തമിഴ്‌നാട് പൊലീസ് നിഷേധിക്കുകയാണ്.
മഞ്ചക്കണ്ടി ഏറ്റുമുട്ടലിന് ശേഷം രക്ഷപ്പെട്ടവർ ഉൾവനങ്ങളിലുണ്ടെന്നും ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണെന്നുമാണ് പൊലീസിന്റെ വിശദീകരണം.