അർജന്റീന: അന്തരിച്ച അർജന്റീനിയൻ ഫുട്ബോൾ താരം ഡീഗോ മറഡോണക്കെതിരെ ബലാത്സംഗ ആരോപണവുമായി 37 വയസുകാരിയായ ക്യൂബൻ വനിത. മാവിസ് അൽവാരസ് റെഗോയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.
20 വർഷം മുമ്പ് മാവിസ് അൽവാരസ് റെഗോക്ക് പ്രായപൂർത്തിയാകുന്നതിന് മുമ്പ് ഡീഗോ മറഡോണയുമായി ബന്ധമുണ്ടായിരുന്നു. ഈ കാലയളവിൽ ബലാത്സംഗം ഉൾപ്പെടെയുള്ള ശാരീരിക പീഡനങ്ങളും ഇഷ്ടത്തിന് വിരുദ്ധമായി പിടിച്ചുവയ്ക്കലും മാവിസ് ആരോപിച്ചു.
ഇപ്പോൾ മിയാമിയിൽ താമസിക്കുന്ന മാവിസ് അൽവാരസ് റെഗോ, 16-ാം വയസ്സിലാണ് മറഡോണയെ കണ്ടുമുട്ടിയതെന്ന് ബ്യൂണസ് അയേഴ്‌സിലെ മാധ്യമങ്ങളോട് പറഞ്ഞു. ആ സമയത്ത് നാല്പതു വയസുണ്ടായിരുന്ന ഡീഗോ മറഡോണ ലഹരി മരുന്നിന്റെ ആസക്തിയിൽ നിന്നും മുക്തി നേടാനുള്ള ചികിത്സയ്ക്കായി ക്യൂബയിൽ താമസിക്കുകയായിരുന്നു.
മറഡോണയുമായി വളരെ വേഗം പ്രണയത്തിലായെന്നും എന്നാൽ രണ്ട് മാസത്തിന് ശേഷം കാര്യങ്ങൾ എല്ലാം മാറിമറിഞ്ഞെന്നും മാവിസ് അൽവാരസ് പറയുന്നു. മറഡോണ തന്നെ കൊക്കെയ്ൻ ഉപയോഗിക്കാൻ ശീലിപ്പിച്ചെന്നും ഇത് തനിക്ക് മറഡോണയിൽ ആശ്രിതത്വം വളർത്തിയെന്നും മാവിസ് ആരോപിക്കുന്നു.
“ഞാൻ അയാളെ സ്നേഹിച്ചു, എന്നാൽ അതെ പോലെ വെറുക്കുകയും ചെയ്തു, ആത്മഹത്യയെക്കുറിച്ച് പോലും ഞാൻ ചിന്തിച്ചു,” മാവിസ് മാധ്യമങ്ങളോട് പറഞ്ഞു. നിലവിൽ 15ഉം നാലും വയസുള്ള രണ്ട് കുട്ടികളുടെ അമ്മയാണ് മാവിസ് അൽവാരസ് റെഗോ. മറഡോണയുമായുള്ള തന്റെ ബന്ധം അഞ്ചു വർഷത്തോളം നീണ്ടുനിന്നിരുന്നുവെന്നും എന്നാൽ ഈ സമയത്ത് താൻ ശാരീരിക പീഡനത്തിന് ഇരയായെന്നും മാവിസ് പറഞ്ഞു.