വെള്ളം ഒഴുകിയിരുന്ന കാലത്ത് നമുക്ക് പരിചിതമായ ജീവനു വേണ്ട സാഹചര്യങ്ങള്‍ ചൊവ്വയിലും ഉണ്ടായിരുന്നുവെന്നാണ് കരുതപ്പെടുന്നത്. അപ്പോഴും നിര്‍ണായകമായ ഒരു ചോദ്യം അവശേഷിക്കുന്നു. ഇപ്പോഴത്തേക്കാളും ചൂടും വെളിച്ചവും കുറവാണ് ഭൂതകാലത്ത് സൂര്യനുണ്ടായിരുന്നത്.
ഈ സൂര്യനില്‍ നിന്നല്ലാതെ പിന്നെങ്ങനെ ചൊവ്വക്ക് അന്തരീക്ഷത്തിലേക്ക് ഊഷ്മാവ് ലഭിച്ചതെങ്ങനെ? ചൊവ്വക്കുള്ളില്‍ നിന്നും വന്ന ഊഷ്മാവാണ് ജീവന് നിലനില്‍ക്കാന്‍ വേണ്ട അനുയോജ്യമായ സാഹചര്യം ഒരുക്കിയതെന്നാണ് പുതിയ പഠനം പറയുന്നത്.
നിലവിലെ അറിവ് വെച്ച് പിറന്ന് ഒരു ബില്യണ്‍ വര്‍ഷം കഴിഞ്ഞപ്പോള്‍ പോലും ഇപ്പോഴത്തെ ഊഷ്മാവിന്റെ 70 ശതമാനം മാത്രമാണ് സൂര്യനുണ്ടായിരുന്നത്. പിന്നീടിങ്ങോട്ട് സൂര്യന്റെ വെളിച്ചവും ഊഷ്മാവും വര്‍ധിക്കുകയാണുണ്ടായത്. അങ്ങനെ സൂര്യന്റെ ചൂട് കൂടി വന്ന വര്‍ത്തമാനകാലത്തും ചൊവ്വയില്‍ അതിശൈത്യമാണ്. മാത്രമല്ല ഭൂമിയും സൂര്യനും തമ്മിലുള്ള അകലത്തിന്റെ ഒന്നര ഇരട്ടി വേണം സൂര്യനില്‍ നിന്നും ചൊവ്വയിലേക്കെത്താന്‍. സൂര്യനില്‍ നിന്നും ഭൂമിയിലെത്തുന്ന എത്തുന്ന സൂര്യ വികിരണങ്ങളുടെ 43 ശതമാനം കുറവ് മാത്രമേ ചൊവ്വയിലേക്ക് എത്തുന്നുമുള്ളൂ.
ഇക്കാരണങ്ങള്‍കൊണ്ടൊക്കെ ചൊവ്വ ഭൂമിയെ അപേക്ഷിച്ച് തണുത്തുറഞ്ഞ് കിടക്കുന്ന ഗ്രഹമാണ്. ശരാശരി ഊഷ്മാവ് -63 ഡിഗ്രിയാണ് ചൊവ്വയില്‍. ശരാശരി ഊഷ്മാവ് വളരെ കുറവാണെങ്കിലും ചൊവ്വയില്‍ 20 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടുണ്ടാവാറുണ്ട്. എന്നുകരുതി ചൊവ്വയിലെ തണുത്തുറഞ്ഞ് മഞ്ഞുരൂപത്തിലുള്ള വെള്ളം ദ്രാവകമാകുമെന്ന് പറയാനും സാധിക്കില്ല. അന്തരീക്ഷമര്‍ദം വളരെ കുറവായതിനാല്‍ ചൊവ്വയില്‍ മഞ്ഞുകട്ട ഉരുകി വെള്ളമാവുകയല്ല നേരിട്ട് ബാഷ്പീകരിക്കുകയാണ് ചെയ്യുക.
അതേസമയം 4.1 ബില്യണ്‍ വര്‍ഷങ്ങള്‍ക്കും 3.7 ബില്യണ്‍ വര്‍ഷങ്ങള്‍ക്കും മുൻപുമുള്ള നൊവാച്ചിയന്‍ കാലഘട്ടത്തില്‍ ചൊവ്വയിലൂടെ വെള്ളം ഒഴുകിയിരുന്നുവെന്നാണ് കരുതപ്പെടുന്നത്. ചൊവ്വയുടെ ഉള്ളില്‍ നിന്നുള്ള ചൂട് ആ ഗ്രഹത്തിന്റെ ഉപരിതലത്തിനുള്ളിലൂടെ ജലപ്രവാഹങ്ങള്‍ സൃഷ്ടിച്ചിരുന്നുവെന്നാണ് വാദം.
യുറേനിയം, പൊട്ടാസ്യം, തോറിയം തുടങ്ങിയ റേഡിയോ ആക്ടീവ് മൂലകങ്ങളാണ് ചൊവ്വക്കുള്ളിലെ ഊഷ്മാവ് വര്‍ധിപ്പിക്കുന്നത്. ഇവ പുറത്തുവിടുന്ന ഊഷ്മാവ് മഞ്ഞു പാളികള്‍ക്കുള്ളില്‍ കുടുങ്ങികിടക്കുകയും ചെയ്യുന്നതോടെ മഞ്ഞുരുകി ജലപ്രവാഹങ്ങള്‍ ചൊവ്വയുടെ ഉപരി തലത്തിന് താഴെയായി ഉണ്ടാവുകയായിരുന്നുവെന്നാണ് നിഗമനം.
ഇപ്പോഴും ചൊവ്വയുടെ ഉപരിരതലത്തിന് താഴെ തടാകങ്ങളുണ്ടെന്ന് പറയുന്ന പഠനങ്ങള്‍ നേരത്തെ പുറത്തുവന്നിട്ടുണ്ട്. ഈ ജലം മഞ്ഞുകട്ടയാകാതിരിക്കാനുള്ള കാരണം വ്യത്യസ്തമാണെന്ന് മാത്രം. ചൊവ്വക്കുള്ളിലെ ഇത്തരം തടാകങ്ങളിലെ ജലം വലിയ തോതില്‍ ഉപ്പ് കലര്‍ന്നതാണെന്നാണ് കരുതപ്പെടുന്നത്. ഉപ്പിന്റെ അളവ് കൂടും തോറും ജലം ഉറഞ്ഞു പോകാനുള്ള ഊഷ്മാവ് കുറക്കുന്നുവെന്നാണ് ഈ വാദം.
മാത്രമല്ല ചൊവ്വയില്‍ ചെളി പുറത്തേക്ക് വമിക്കുന്ന 'അഗ്നി പര്‍വതങ്ങള്‍' ഉണ്ടെന്നും തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ചൊവ്വക്കുള്ളിലെ സമ്മര്‍ദമാണ് ഇത്തരമൊരു പ്രതിഭാസത്തിന് കാരണമാകുന്നത്