എറണാകുളം : പുത്തൻകുരിശിലെ വെട്ടിത്തറ പളളിയിൽ പ്രവേശിക്കാനെത്തിയ ഓർത്തഡോക്‌സ് വിഭാഗത്തെ യാക്കോബായ വിഭാഗം തടഞ്ഞത് പള്ളിയിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചു. എന്നാൽ പൊലീസ് ഇടപെട്ട് ഇരുവിഭാഗങ്ങളെയും പിന്തിരിപ്പിച്ചതോടെ പള്ളിയിൽ പ്രവേശിക്കാനെത്തിയ ഓർത്തഡോക്‌സ് വിഭാഗം പിരിഞ്ഞു പോയി. അതേസമയം മൃതദേഹങ്ങൾ വച്ച് യാക്കോബായ സഭ വിലപേശുകയാണെന്ന് ഓർത്തഡോക്‌സ് വിഭാഗം കുറ്റപ്പെടുത്തി.
ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് ഓർത്തഡോക്‌സ് സഭ വിശ്വാസികൾ വെട്ടിത്തറ മാർ മിഖായേൽ പള്ളിയിൽ പ്രവേശിക്കാനെത്തിയത്. 1934ലെ സഭാ ഭരണഘടന അനുസരിച്ച് ഓർത്തഡോക്‌സ് പക്ഷത്തിന് പള്ളി വിട്ട് നൽകണമെന്ന് കോടതി ഉത്തരവുണ്ട്.
എന്നാൽ കോടതി വിധിയുടെ അടിസ്ഥാനത്തിൽ പള്ളിയിൽ പ്രവേശിക്കാനെത്തിയ ഓർത്തഡോക്‌സ് വിഭാഗത്തെ യാക്കോബായ വിഭാഗം ഗേറ്റിന് മുന്നിൽ തടഞ്ഞു. പിന്നീട് ഇരു വിഭാഗങ്ങളും തമ്മിൽ തർക്കം ഉണ്ടായെങ്കിലും പൊലീസ് ഇടപെട്ട് സ്ഥിതി നിയന്ത്രണ വിധേയമാക്കുകയായിരുന്നു.
പൊലീസ് ഇടപെടലിനെ തുടർന്ന് ഓർത്തഡോക്‌സ് വിശ്വാസികൾ പിരിഞ്ഞ് പോയെങ്കിലും കോടതി അലക്ഷ്യ നടപടികളുമായി മുന്നോട്ട് പോകാനാണ് സഭയുടെ തീരുമാനം കൂടാതെ സുപ്രിം കോടതി വിധിക്കെതിരെ നിലപാടെടുത്ത രാഷ്ട്രീയ നേതാക്കൾക്കെതിരെ കോടതിയലക്ഷ്യ ഹർജി നൽകിയതായും സഭ അറിയിച്ചു.
യാക്കോബായ സഭ വിശ്വാസികൾക്ക് നേരെ നടത്തുന്ന അക്രമണങ്ങൾക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങുകയാണ് ഓർത്തഡോക്‌സ് സഭ.