കോഴിക്കോട് : കൂടത്തായി കൂട്ടക്കൊല കേസിൽ കൂടുതൽ അറസ്റ്റിന് സാധ്യത. മുഖ്യപ്രതി ജോളിയുടെ ഫോൺ രേഖകൾ ക്രൈംബ്രാഞ്ച് പരിശോധിച്ചു. കൊലപാതകത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.
ജോളിയുടെ ബന്ധുക്കളേയും സുഹൃത്തുക്കളേയും നീരീക്ഷിച്ചു കൊണ്ടുള്ള അന്വേഷണമാാണ് ഇപ്പോൾ പുരോഗമിക്കുന്നത്. വ്യാജ ഒസ്യത്ത് തയ്യാറാക്കാൻ സഹായിച്ചവരും നിരീക്ഷണത്തിലാണ്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഏഴ് പേർക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകി.
അതേസമയം, കൂടത്തായിൽ ആറ് പേർ മരിച്ച പൊന്നാമറ്റം വീട്ടിൽ പൊലീസ് പരിശോധന നടത്തി. വീട് പൊലീസ് സീൽ ചെയ്തു. വീട്ടിൽ നിന്ന് പ്രതികൾ ഇന്നലെ രേഖകൾ കടത്തിയതായി നാട്ടുകാർ പൊലീസിന് മൊഴി നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്.
അറസ്റ്റിലായ ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവാണ് രേഖകൾ ചാക്കിൽ കെട്ടി ഓട്ടോറിക്ഷയിൽ കടത്തിയത്. എന്നാൽ ചാക്കിൽ എന്താണെന്ന് ചോദിച്ചപ്പോൾ പുസ്തകങ്ങളാണെന്നാണ് ഷാജു മറുപടി നൽകിയതെന്ന് ഓട്ടോ ഡ്രൈവർ പറഞ്ഞു.
ജോളി അറസ്റ്റിലായതിന് പിന്നാലെയാണ് വീട്ടിലെ സാധനങ്ങൾ മാറ്റാൻ ഷാജു ഓട്ടോറിക്ഷ വിളിച്ചതെന്ന് ഓട്ടോ ഡ്രൈവർ പറഞ്ഞു.