തിരുവനന്തപുരം: ശക്തമായ മഴയെ തുടർന്ന് ഉണ്ടായ പ്രളയത്തിലും ഉരുള്‍പൊട്ടലിലുമായി സംസ്ഥാനത്ത് ഇതുവരെ 111 പേരുടെ ജീവന്‍ നഷ്ടമായതായി മുഖ്യമന്ത്രി പിണറായി വിജയന്‍. വിവിധ അപകടങ്ങളില്‍ 31 പേരെ കാണാതായിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മണിവരയുള്ള കണക്കാണിത്.
891 ക്യാമ്പുകളിലായി 1,47,286 പേര്‍ ഇപ്പോഴും വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.പ്രാഥമിക വിലയിരുത്തല്‍ അനുസരിച്ച് 1,116 വീടുകളാണ് പൂര്‍ണ്ണമായും തകര്‍ന്നിട്ടുള്ളത്. 11,935 വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചത് മലപ്പുറം ജില്ലയിലാണ്.
48 പേര്‍ ഇതുവരെ മരിച്ചിട്ടുണ്ട്. ഏറ്റവും വലിയ ദുരന്തം വിതച്ച കവളപ്പാറയില്‍ നിന്ന് ഇന്നുമാത്രം അഞ്ചു മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇവിടെ നിന്നടക്കം ജില്ലയില്‍ 23 പേരെ ഇനിയും കണ്ടെത്താനുണ്ട്. കോഴിക്കോട് ജില്ലയില്‍ 17 പേരും വയനാട്ടില്‍ 12 പേരുമാണ് മരിച്ചത്.
വയനാട്ടില്‍ ഏഴ് പേരെ കണ്ടെത്താനുണ്ട്. കണ്ണൂരില്‍ ഒമ്പത് പേര്‍ മരിച്ചു. അതേസമയം തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ പ്രളയക്കെടുതിയില്‍ ആര്‍ക്കും ജീവന്‍ നഷ്ടമായിട്ടില്ല.