മീടു വെളിപ്പെടുത്തലിൽ കുരുങ്ങിയ ചിത്രകാരൻ റിയാസ് കോമുവിന് പകരം കൊച്ചി ബിനാലെയ്ക്ക് പുതിയ സെക്രട്ടറി. ബിനാലെ നിർവാഹക സമിതി അംഗമായ വി സുനിലിനാണ് പകരം ചുമതല. റിയാസ് കോമുവിന് എതിരായ പരാതി ചർച്ച ചെയ്യാൻ ഈ മാസം തന്നെ മാനേജിംഗ് ട്രസ്റ്റികളുടെ അടിയന്തര യോഗം വിളിച്ചു ചേർക്കാനാണ് ബിനാലെ ഫൗണ്ടേഷന്റെ തീരുമാനം.
റിയാസ് കോമുവിനെതിരായ മീടൂ ആരോപണത്തിൽ ശക്തമായ നടപടിയ്ക്കൊരുങ്ങുകയാണ് ബിനാലെ ഫൗണ്ടേഷൻ. ബിനാലെ മാനേജിംഗ് കമ്മിറ്റി അംഗമായ വി സുനിലിന് സെക്രട്ടറി സ്ഥാനം നൽകി.ട്രസ്റ്റിന്റെ അടിയന്തരയോഗം ചേർന്ന് റിയാസ് കോമുവിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനാണ് തീരുമാനം. മാനേജിംഗ് കമ്മിറ്റി അംഗങ്ങൾക്ക് പുറമെ ചലച്ചിത്ര താരം സഞ്ജന കപൂർ, എഴുത്തുകാരൻ എൻ എസ് മാധവൻ, മുൻ ചീഫ് സെക്രട്ടറി ലിസി ജേക്കബ് തുടങ്ങി 11 പേരാണ് ട്രസ്റ്റിലെ അംഗങ്ങൾ. ഇവരെയെല്ലാവരെയും പങ്കെടുപ്പിച്ച് ഈ മാസം ഇരുപത്തിയെട്ടിന് കൊച്ചിയിൽ അടിയന്തര യോഗം ചേരും. യുവതിക്കെതിരായ അതിക്രമം സംബന്ധിച്ച പരാതിയായതിനാൽ വനിതാ അംഗങ്ങളുടെ തിരുമാനത്തിന് പ്രാമുഖ്യം നൽകും.
ഗുരുതര ആരോപണമായതിനാൽ മുഴുവൻ അംഗങ്ങളുടെയും നിലപാടുകൾ അറിഞ്ഞ ശേഷം റിയാസ് കോമുവിന് എതിരെ എന്ത് നടപടി സ്വീകരിക്കണമെന്ന് തീരുമാനിക്കാനാണ് നീക്കം. കൊച്ചി ബിനാലെക്കിടെ അപമര്യാദയായി പേര് മാറിയെന്ന ചിത്രകലാ വിദ്യാർത്ഥിനിയുടെ വെളിപ്പെടുത്തൽ വിവാദമായതോടെ റിയാസ് കോമു ആഭ്യന്തര അന്വേഷണം നടത്തുമെന്ന് ബിനാലെ ഫൗണ്ടേഷൻ അറിയിച്ചിരുന്നു. ഇത്തരത്തിൽ ആരോപണങ്ങൾ യാതൊരു തരത്തിലും ബിനാലെയെ ബാധിക്കാതിരിക്കാനുള്ള ശ്രമത്തിലാണ് ഭാരവാഹികൾ.