തുപ്രയാർ : ബന്ധു നിയമനങ്ങളിൽ തുടങ്ങി മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടത്തിയ സ്വർണ്ണക്കള്ളക്കടത്തും ലൈഫ് പദ്ധതി തട്ടിപ്പും ഉൾപ്പെടെയുള്ള പിണറായി സർക്കാർ നടത്തിയ പകൽകൊള്ളകൾ ജനങ്ങളിലെത്തിച്ച മാധ്യമ പ്രവർത്തകരെ അധികാരസ്ഥാനങ്ങളുടെ പിൻബലത്തിൽ ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന മുഖ്യമന്തിയുടേയും
സൈബർ സഖാക്കളുടേയും നടപടി സാംസ്കാരിക കേരളത്തിനും മനുഷ്യത്യത്തിനും നിരക്കുന്നതല്ലെന്ന്
മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് സി.എ മുഹമ്മദ് റഷീദ് അഭിപ്രായപ്പെട്ടു.
അറിയിക്കുവാനുള്ള അവകാശം മാധ്യമ പ്രവർത്തകർക്കും അറിയുവാനുള്ള അവകാശം രാജ്യത്തെ ജനങ്ങൾക്കും ഇന്ത്യൻ ഭരണഘടന അനുവദിച്ച് നൽകുന്നതാണ്.ഈ അവകാശത്തിന് മേലുള്ള കടന്നുകയറ്റമാണ് മുഖ്യമന്ത്രി നടത്തിയിട്ടുള്ളത്. ഇത് മൗലികാവകാശ ധ്വംസനവും ഭരണഘടനാ ലംഘനവുമാണ്.
വീട് സ്വപനമായി കാണുന്ന ദരിദ്ര ജന വിഭാഗത്തിനു് വീടൊരുക്കുവാൻ യു എ ഇയിലെ എമിറേറ്റ്സ് റെഡ് ക്രസന്റ് നൽകിയ പണത്തിൽ നിന്നും മുഖ്യ മന്ത്രിയുടെ അടുപ്പക്കാർ ഒരു കോടി രൂപ തട്ടിയെടുത്ത് ലോക്കറിൽ സൂക്ഷിച്ചതിൽ പഞ്ചായത്ത് വകുപ്പ് മന്ത്രി എ.സി.മൊയ്തീൻ്റെ പങ്കും അന്വേഷണ വിധേയമാക്കണമെന്നും നാട്ടിക സി.എസ് സെൻ്ററിൽ നടന്ന മുസ്‌ലിം ലീഗ് നാട്ടിക നിയോജക മണ്ഡലം നേതൃയോഗം ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് മുഹമ്മദ് റഷീദ് ആവശ്യപ്പെട്ടു.
നിയോജകമണ്ഡലം പ്രസിഡന്റ് സി.കെ.അശറഫലി അധ്യക്ഷനായി.ജില്ലാ വൈസ് പ്രസിഡണ്ട് കെ.എ.ഹാറൂൻ റഷീദ്, നിയോജക മണ്ഡലം സെക്രട്ടറി പി.എ ഫഹദ് റഹ്‌മാൻ, ട്രഷറർ വി.സി അബ്ദുൾ ഗഫൂർ,കെ.എച്ച് റഹ്മത്തുള്ള , കെ.എ ഖാലിദ്.ബഷീർ വലപ്പാട്, ഉമ്മർ എടയാടി, നജീബ് മാഷ് ,വി.കെ. ഇസ്മയിൽ മാസ്റ്റർ ,കെ എ സുധീർ ,ഫാഈസ് മുഹമ്മദ്, കെ എ കബീർ, മജീദ് തളിക്കുളം,ഇബ്രാഹിം ചിറക്കൽ, പി എഫ് ഇഖ്ബാൽ, എം എം അബ്ദു റഹ്മാൻ ടി ബി അബ്ദുൾ ലത്തീഫ്,സലിം അറക്കൽ എന്നിവർ പ്രസംഗിച്ചു.