ചെന്നൈ : ആർ.കെ നഗർ ഉപതിരഞ്ഞെടുപ്പിൽ നടപ്പിലാകുന്നത് ഡി എം കെ നേതാവ് എം കെ സ്റ്റാലിന്‍റെ ഗൂഡ രാഷ്ട്രീയ നീക്കം എന്ന് വിലയിരുത്തല്‍. ഉപതെരെഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാർത്ഥി ടി.ടി.വി ദിനകരന്‍റെ മുന്നേറ്റം ഡിഎം കെ യുടെകൂടി സംഭാവനയാണെന്ന വിലയിരുത്തല്‍ ശക്തമാണ്.
ദിവകാരനെ വിജയിപ്പിക്കുക വഴി സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തുകയും താഴെ ഇറക്കുകയുമാണ് പ്രതിപക്ഷ നേതാവായ സ്റ്റാലിന്‍ ലക്‌ഷ്യം വയ്ക്കുന്നത്. അതുവഴി അടുത്ത തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തുകയാണ് സ്റ്റാലിന്‍റെ ലക്‌ഷ്യം .
ദിനകരന്‍റെ വിജയം അണ്ണാ ഡി എം കെ യിലെ ഗ്രൂപ്പ് ബാലാബലങ്ങള്‍ തകിടം മറിയ്ക്കും എന്നുറപ്പാണ് . നിലവില്‍ 19 എം എല്‍ എ മാരുടെ പിന്തുണയുള്ള ദിനകരന് ഈ എണ്ണം നിലനിര്‍ത്താനും വര്‍ധിപ്പിക്കാനും ഉപതെരെഞ്ഞെടുപ്പ് വിജയം ഉപകരിക്കും . അമ്മയുടെ പിന്‍ഗാമിയായി ജനം അംഗീകരിച്ചതായും അവകാശപ്പെടാം .
വോട്ടെണ്ണല്‍ ആദ്യ റൗണ്ട് കഴിഞ്ഞ് രണ്ടാം റൗണ്ട് തുടങ്ങിയപ്പോൾ പതിനായിരത്തിലേറെ വോട്ടാണ് ടി.ടി.വി ദിനകരന് ലഭിച്ചിട്ടുള്ളത്. എ.ഐ.എ.ഡി.എം.കെ വിമതനായിട്ടാണ് ദിനകരൻ മത്സരിച്ചത്. എഐഎഡിഎംകെയുടെ ഔദ്യോഗിക സ്ഥാനാർത്ഥി ഇ.മധുസൂദനൻ രണ്ടാം സ്ഥാനത്താണ്.
മൂന്നാം സ്ഥാനത്ത് ഡി.എം.കെയുടെ മരുത് ഗണേശാണ്. ബിജെപി സ്ഥാനാര്‍ഥിയുടെ സ്ഥാനം നോട്ടയ്ക്കും പിന്നിലാണ് . രണ്ടാം റൗണ്ട് പൂര്‍ത്തിയായപ്പോള്‍ ദിനകരന്‍റെ ലീഡ് അയ്യായിരം കടന്ന് മധുസുധനന് ആകെ കിട്ടിയ വോട്ടിനു മുകളിലെത്തി.
ആർ.കെ നഗർ ഉപതിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥി ടി.ടി.വി ദിനകരൻ തുടക്കം മുതല്‍ മുന്നിട്ട് നിൽക്കുകയായിരുന്നു. എതിരാളികള്‍ക്ക് മേല്‍ വമ്പൻ ലീഡാണ് ദിനകരന്‍ ആദ്യ റൗണ്ട് മുതല്‍ സ്ഥാപിച്ചത് .
ലീഡിലേക്ക് കുതിക്കുകയാണെന്നാണ് ആദ്യ ഘട്ടം വോട്ടെണ്ണൽ സൂചിപ്പിക്കുന്നത്. ഇതിനിടെ എഐഡിഎംകെ പ്രവർത്തകർ വോട്ടെണ്ണൽ കേന്ദ്രത്തിൽ ബഹളം വെച്ചതിനെ തുടർന്ന് എണ്ണൽ അരമണിക്കൂറോളം നിർത്തിവെച്ചു.സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.