Advertisment

പൊതുപ്രവര്‍ത്തകനും ബിസിനസുകാരനുമായ മലയാളിയുടെ കൊലപാതകത്തില്‍ നടുങ്ങി ഡല്‍ഹിയിലെ മലയാളികള്‍: സുജാതന്റെ കൊലപാതകം കവര്‍ച്ച ലക്ഷ്യമിട്ടാണെന്ന് പൊലീസ്: മൃതദേഹം കണ്ടെത്തിയത് പാര്‍ക്കിലെ മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍

New Update
sujathan

ഡല്‍ഹി: പൊതുപ്രവര്‍ത്തകനും ബിസിനസുകാരനുമായ മലയാളിയുടെ കൊലപാതകത്തില്‍ നടുങ്ങി ഡല്‍ഹിയിലെ മലയാളികള്‍. ദ്വാരക എസ്എന്‍ഡിപി ശാഖാ സെക്രട്ടറി കൂടിയായ പി.പി. സുജാതന്റെ (60) കൊലപാതകം കവര്‍ച്ച ലക്ഷ്യമിട്ടാണെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം.  

Advertisment

ഡല്‍ഹി പൊലീസിലെ ക്രൈംബ്രാഞ്ചാണ് സംഭവം അന്വേഷിക്കുന്നത്. സംശയിക്കുന്ന ചിലരുടെ ഫോട്ടോകള്‍ പൊലീസ് ബന്ധുക്കളെ കാണിച്ചെങ്കിലും സൂചനകള്‍ ലഭിച്ചിട്ടില്ല. 

40 വര്‍ഷമായി ഡല്‍ഹിയില്‍ താമസിക്കുന്ന സുജാതന്‍ മുന്‍പ് ഹോട്ടല്‍ നടത്തിയിരുന്നു. പിന്നീടാണ് അടുക്കള ഉപകരണങ്ങളുടെ ബിസിനസിലേക്ക് മാറിയത്. വ്യാഴാഴ്ച രാത്രി എട്ടരയോടെ അത്താഴം കഴിച്ച ശേഷമാണ് ജയ്പുരിലേക്ക് പുറപ്പെട്ടതെന്നു ബന്ധുക്കള്‍ പറയുന്നു.

ബസില്‍ ജയ്പുരിലേക്ക് പോകാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ വീട്ടില്‍ നിന്നിറങ്ങി കുറച്ചു ദൂരം പിന്നിട്ടപ്പോള്‍ തന്നെ സുജാതന്‍ അക്രമികളുടെ പിടിയില്‍ അകപ്പെട്ടിരിക്കാം എന്നാണു പ്രാഥമിക സൂചന. വീടിനു സമീപമുള്ള തിരുപ്പതി പബ്ലിക് സ്‌കൂളിന്റെ അടുത്തുള്ള പാര്‍ക്കിലാണ് മൃതദേഹം കണ്ടെത്തിയത്. 

രാവിലെ നടക്കാനിറങ്ങിയവരാണ് മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍ മൃതദേഹം കണ്ടത്. ചോരയില്‍ കുളിച്ച നിലയിലുള്ള മൃതദേഹത്തില്‍ കഴുത്തിലും കയ്യിലും ഉള്‍പ്പെടെ ഒട്ടേറെ മുറിവുകളുണ്ടായിരുന്നു. സുജാതന്‍ ധരിച്ചിരുന്ന ഷര്‍ട്ട് പിരിച്ച് കയറുപോലെയാക്കിയാണ് കൊലയാളികള്‍ മൃതദേഹം മരത്തില്‍ കെട്ടിത്തൂക്കിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

വീട്ടില്‍ നിന്നു പോയ ശേഷം മൊബൈലില്‍ വിളിച്ചിരുന്നില്ല. ഇന്നലെ മൃതദേഹം കണ്ടതിനു ശേഷം സുജാതന്റെ മൊബൈലില്‍ പൊലീസ് വിളിച്ചപ്പോള്‍ സ്വിച്ച് ഓഫാണ്.

സുജാതന്റെ ബാഗ് സമീപത്തു നിന്നു കണ്ടെത്തി. ഹരിനഗര്‍ ദീന്‍ദയാല്‍ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റിയ മൃതദേഹം ഇന്നോ നാളെയോ പോസ്റ്റ്‌മോര്‍ട്ടം നടത്തും. 

Advertisment