ഡൽഹി: ഡൽഹിയിലെ വായു ഗുണനിലവാരത്തിൽ നേരിയ പുരോഗതി, ചൊവ്വാഴ്‌ച നഗരത്തിലെ വായു ഗുണനിലവാരം 'വളരെ മോശം' വിഭാഗത്തിലെത്തി. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഇത് മെച്ചപ്പെട്ട അവസ്ഥയാണ്. സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ (സിപിസിബി) കണക്കുകൾ പ്രകാരം നഗരത്തിന്റെ മൊത്തത്തിലുള്ള വായു ഗുണനിലവാര സൂചിക (എക്യുഐ) രാവിലെ 7 മണിക്ക് 396 ആണ്.
എന്നാൽ നഗരത്തിലെ നിരവധി എയർ മോണിറ്ററിംഗ് സ്‌റ്റേഷനുകളിലെ എക്യുഐ 'ഗുരുതര' വിഭാഗത്തിലാണ് രേഖപ്പെടുത്തിയത്. ആനന്ദ് വിഹാറിലെ റിയൽ ടൈം മോണിറ്ററിംഗ് സ്‌റ്റേഷനിൽ 43ലും ഓഖ്‌ല ഫേസ് 2 (422), രോഹിണി (444), പഞ്ചാബി ബാഗ് (437) എന്നിവിടങ്ങളിൽ എക്യുഐ ഗുരുതര സാഹചര്യം ചൂണ്ടിക്കാട്ടി.
കനത്ത മൂടൽമഞ്ഞ് ചൊവ്വാഴ്‌ചയും ഡൽഹിയിൽ വെല്ലുവിളിയാവുകയാണ്. ഇന്നലെ, ഡൽഹിയുടെ മൊത്തത്തിലുള്ള വായു ഗുണനിലവാര സൂചിക (എക്യുഐ) 437 രേഖപ്പെടുത്തിയതോടെ 'ഗുരുതര' വിഭാഗത്തിലായിരുന്നു.
പൂജ്യത്തിനും 50നും ഇടയിലുള്ള എക്യുഐ നല്ലത്, 51നും 100നും ഇടയില്‍ തൃപ്‌തികരം, 101നും 200നും ഇടയില്‍ മിതമായത്, 201നും 300 നും ഇടയില്‍ മോശം, 301നും 400നും ഇടയില്‍ വളരെ മോശം 401നും 500നും ഇടയില്‍ കഠിനമായത് എന്നിങ്ങനെയാണ് വായുഗുണ നിലവാരം കണക്കാക്കുന്നത്.
നഗരത്തിലെ മലിനീകരണ പ്രതിസന്ധിയെക്കുറിച്ച് ചർച്ച ചെയ്യാൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ഉന്നതതല യോഗം ചേർന്നിരുന്നു. ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായിയും ബന്ധപ്പെട്ട വകുപ്പുകളിലെ മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
വായുവിന്റെ മോശം ഗുണനിലവാരം കണക്കിലെടുത്ത് ഡൽഹിയിൽ നവംബർ 13 മുതൽ നവംബർ 20 വരെ ഒറ്റ-ഇരട്ട കാർ പദ്ധതി നടപ്പാക്കും.