Advertisment

വിശാല്‍ ഉയര്‍ത്തിയ ആരോപണം ഗുരുതരം, അഴിമതി വച്ചുപൊറുപ്പിക്കില്ല: പ്രതിച്ഛായ നശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് സെന്‍സര്‍ ബോര്‍ഡ്

New Update
vishal

ഡല്‍ഹി: നടന്‍ വിശാല്‍ ഉയര്‍ത്തിയ ആരോപണം ഗുരുതരമാണെന്നും അഴിമതി വച്ചുപൊറുപ്പിക്കില്ലെന്നും പ്രതിച്ഛായ നശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും സെന്‍സര്‍ ബോര്‍ഡ്.

Advertisment

ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കേഷന്‍ സംവിധാനം നിലവിലുണ്ടെങ്കിലും സിനിമാ പ്രവര്‍ത്തകര്‍ ഇടനിലാക്കാരെയും ഏജന്റുമാരെയും ആശ്രയിക്കുന്നതാണ് പ്രശ്നങ്ങള്‍ക്കു കാരണം. സര്‍ട്ടിഫിക്കേഷന്‍ നടപടിക്രമങ്ങളില്‍ ഇടനിലക്കാരെ ഒഴിവാക്കാനുള്ള നീക്കങ്ങള്‍ക്കു തിരിച്ചടിയാണിത്.

'മാര്‍ക്ക് ആന്റണി' സിനിമയുടെ സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിന് കൈക്കൂലി നല്‍കേണ്ടി വന്നെന്ന തമിഴ് നടന്‍ വിശാലിന്റെ വെളിപ്പെടുത്തലിനു പിന്നാലെയാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ (സിബിഎഫ്‌സി) പ്രതികരണവുമായി രംഗത്തെത്തിയത്. 

ഇ-സിനിപ്രമാണ്‍ എന്ന പ്ലാറ്റ്ഫോമിനെക്കുറിച്ചുള്ള വിവരങ്ങള്‍ സിനിമാ നിര്‍മാതാക്കള്‍ക്കു കൃത്യമായി നല്‍കുന്നുണ്ട്. ഇടനിലക്കാരെ പ്രോത്സാഹിപ്പിക്കുന്ന നടപടി ഉണ്ടാകരുത്. ആരെങ്കിലും പണം ആവശ്യപ്പെട്ടാല്‍ അക്കാര്യം ബോര്‍ഡിനെ ഉടന്‍ തന്നെ അറിയിക്കണം. കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.

മുന്‍കൂട്ടി സര്‍ട്ടിഫിക്കറ്റിന് അപേക്ഷ സമര്‍പ്പിക്കാന്‍ നിര്‍മാതാക്കള്‍ ശ്രദ്ധിക്കണം. അടിയന്തര ഘട്ടത്തില്‍ സിനിമാ നിര്‍മാതാക്കള്‍ക്ക് സിബിഎഫ്സിയിലെ ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ച് സിനിമയുടെ സര്‍ട്ടിഫിക്കേഷന്‍ നേരത്തെ പൂര്‍ത്തിയാക്കണമെന്ന് അപേക്ഷ നല്‍കാം. - സിബിഎഫ്സി ഇറക്കിയ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. 

തന്റെ പുതിയ ചിത്രമായ 'മാര്‍ക്ക് ആന്റണി'യുടെ ഹിന്ദി പതിപ്പിന് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാനായി ആറരലക്ഷം നല്‍കേണ്ടി വന്നെന്നാണ് വിശാല്‍ വെളിപ്പെടുത്തിയത്.

ചിത്രം റിലീസ് ചെയ്യാന്‍ മൂന്നു ലക്ഷവും യു/എ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ മൂന്നര ലക്ഷം രൂപയും താന്‍ നല്‍കി എന്നായിരുന്നു വിശാല്‍ സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയത്. പണം ട്രാന്‍സ്ഫര്‍ ചെയ്ത അക്കൗണ്ട് വിവരങ്ങളും താരം പുറത്തുവിട്ടിരുന്നു. 

 

Advertisment