കൊച്ചി: മെട്രോ തൂണിൽ നിന്ന് ഫയര്‍ഫോഴ്‌സ് അംഗങ്ങളും പൊലീസും രക്ഷിച്ചെടുത്ത മെട്രോ മിക്കിയെന്ന പൂച്ച കുട്ടിയെ ദത്തെടുക്കാനായി എത്തുന്നത് നിരവധി പേർ.
പൂച്ചയുടെ അവകാശികള്‍ തങ്ങളാണെന്ന് വാദിച്ച് തിരികെ നല്‍കണമെന്ന ആവശ്യവുമായാണ് ചിലര്‍ രംഗത്തെത്തിയത്. എന്നാൽ പൂച്ചയെങ്ങനെ മെട്രോയിലെത്തി എന്ന ചോദ്യം വന്നപ്പോൾ ഇവർക്കാർക്കും ഉത്തരം നൽകാനായില്ല.
വൈറ്റില ജംഗ്ഷന് സമീപത്തെ മെട്രോ പില്ലറിലാണ് മെട്രോ മിക്കി കുരുങ്ങി കിടന്നത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഫയര്‍ഫോഴ്‌സും മൃഗസ്‌നേഹികളും ചേര്‍ന്ന് പൂച്ചയെ രക്ഷിച്ചത്. മിക്കിയെ അതിസാഹസികമായി രക്ഷിച്ച അഗ്‌നിശമന സേനാംഗങ്ങളെ അഭിനന്ദിക്കാന്‍ ജസ്റ്റിസ് നാരായണക്കുറുപ്പ് ഉള്‍പ്പെയുള്ള മൃഗസ്‌നേഹികളെത്തിയിരുന്നു.