ഡല്‍ഹി: വോട്ടിംഗ് യന്ത്രങ്ങളുടെ വിശ്വാസ്യതയെ വീണ്ടും ചോദ്യം ചെയ്ത് മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ സിംഗ്. തനിക്ക് ഇവിഎമ്മുകളിൽ വിശ്വാസമില്ലെന്ന് 2003 മുതൽ പറയുന്നതാണ്. ഹാക്ക് ചെയ്യാൻ പറ്റാത്ത ഒരു ചിപ്പ് ഘടിപ്പിച്ച യന്ത്രം ലോകത്ത് ഇല്ല. വോട്ടർമാർക്ക് വിവിപാറ്റ് സ്ലിപ്പുകൾ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘ആർക്കാണ് ഞാൻ വോട്ട് രേഖപ്പെടുത്തേണ്ടത്, എന്റെ വോട്ട് എവിടെ പോയി എന്ന് പോലും എനിക്കറിയില്ല. ഹാക്ക് ചെയ്യാൻ കഴിയാത്ത ചിപ്പ് ഉള്ള ഒരു യന്ത്രവും ലോകത്തിലില്ല. ചിപ്പിലെ സോഫ്‌റ്റ്‌വെയറിന്റെ നിർദ്ദേശങ്ങൾക്കനുസൃതമായാണ് ഇവ പ്രവർത്തിക്കുന്നത്. നിങ്ങൾ ‘A’ എന്ന് ടൈപ്പ് ചെയ്താൽ സോഫ്റ്റ്‌വെയർ ‘A’ എന്ന് പറയും, ‘A’ എന്ന് മാത്രം പ്രിന്റ് ചെയ്യും’ – ദിഗ്വിജയ് സിംഗ് പറഞ്ഞു.
‘നിങ്ങൾ ഇവിഎൽ ‘പഞ്ച’ (കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നം) അമർത്തി, പക്ഷേ സോഫ്റ്റ്‌വെയർ പറയുന്നു ‘താമര’ എന്ന്. എങ്കിൽ എന്താണ് പ്രിന്റ് ചെയ്യുക?
പഞ്ചയോ താമരയോ? വിവിപാറ്റ് മെഷീൻ 7 സെക്കൻഡ് ‘പഞ്ച’ കാണിക്കുകയും നിങ്ങൾ സന്തോഷത്തോടെ മടങ്ങുകയും ചെയ്യും, പക്ഷേ ‘താമര’യാകും അച്ചടിക്കുക! രാഹുൽ മേത്തയുടെ വീഡിയോയിൽ നിങ്ങൾക്ക് ഈ കളി കാണാൻ കഴിയും’- സിംഗ് കൂട്ടിച്ചേർത്തു