ഡൽഹി: ഡൽഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നാലാമത്തെ സമൻസും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഒഴിവാക്കിയേക്കും.
ഡൽഹി എക്‌സൈസ് നയവുമായി ബന്ധപ്പെട്ട കേസിൽ ഇഡിക്ക് മുമ്പിൽ ഇന്ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് സമൻസ് അയച്ചിരുന്നത്.
ഡൽഹിയിൽ നടക്കുന്ന വിദ്യാഭ്യാസ വകുപ്പിന്റെ പരിപാടിയിൽ പങ്കെടുത്തതിന് ശേഷം പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിനൊപ്പം അരവിന്ദ് കെജ്‌രിവാൾ ഗോവയിൽ മൂന്ന് ദിവസത്തെ പര്യടനത്തിനായി ഇന്ന് പോകുമെന്നാണ് ലഭിക്കുന്ന വിവരം.
വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് കെജ്‌രിവാളിന്റെ ഗോവ സന്ദർശനം എന്നാണ് കണക്കാക്കുന്നത്. "നിയമപ്രകാരം ചെയ്യേണ്ടതെന്തും ചെയ്യും" എന്നാണ് ഇഡിയുടെ നാലാമത്തെ സമൻസിനെക്കുറിച്ച് ചോദിച്ചപ്പോൾ അരവിന്ദ് കെജ്‌രിവാൾ പറഞ്ഞത്.
തന്നെ അറസ്റ്റു ചെയ്യുക എന്ന ഒറ്റ ഉദ്ദേശ്യത്തോടെ അന്വേഷണ ഏജൻസി നൽകിയ സമൻസ് നിയമവിരുദ്ധവും രാഷ്ട്രീയ പ്രേരിതവും ആണെന്ന് നേരത്തെ കെജ്‌രിവാൾ പറഞ്ഞിരുന്നു.
“എല്ലാ നിയമപരമായ സമൻസുകളും സ്വീകരിക്കാൻ ഞാൻ തയ്യാറാണ്. എന്നാൽ, ഈ ഇഡി സമൻസും മുമ്പത്തേത് പോലെ നിയമവിരുദ്ധവും രാഷ്ട്രീയ പ്രേരിതവുമാണ് . സമൻസ് പിൻവലിക്കണം. ഞാൻ എന്റെ ജീവിതം സത്യസന്ധമായും സുതാര്യതയോടെയും ചെലവഴിച്ചു. എനിക്ക് ഒന്നും മറച്ചുവെക്കാനില്ല,” അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു.