ഡല്‍ഹി: കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയെ പരിഹസിച്ച് ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തെഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) തലവൻ അസദുദ്ദീൻ ഒവൈസി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുഹൃത്താണ് ഒവൈസിയെന്ന് രാഹുലിൻറെ പരാമർശത്തിനെതിരെയായിരുന്നു പരിഹാസം. രാഹുലിന്റെ രണ്ട് ജീവിത പ്രണയങ്ങൾ- രണ്ട് ജീവിത പ്രണയങ്ങൾ രണ്ടുപേരോടാണ്, ഒരാൾ ഇറ്റലിയും രണ്ടാമൻ മോദിയുമാണെന്ന് ഒവൈസി തിരിച്ചടിച്ചു.
ഹൈദരാബാദിൽ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്‌തുകൊണ്ടായിരുന്നു ഒവൈസിയുടെ പ്രതികരണം. ഉത്തർപ്രദേശിലെ അമേഠിയിലെ ജനങ്ങൾ കോൺഗ്രസ് എംപിയുടെ സുഹൃത്തല്ലെന്നും ബിജെപിയുടെ സ്മൃതി ഇറാനിയുടേതാണെന്നും എഐഎംഐഎം മേധാവി പറഞ്ഞു.
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അമേഠി മണ്ഡലത്തിൽ ഇറാനിയോട് രാഹുൽ പരാജയപ്പെട്ടു. പിന്നീട് കേരളത്തിലെ വയനാട്ടിൽ നിന്ന് എംപിയായി തിരഞ്ഞെടുക്കപ്പെട്ടുവെന്നും ഒവൈസി പരിഹാസിച്ചു.
"ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു, രാഹുൽ ഗാന്ധി, നിങ്ങൾക്ക് ഇപ്പോൾ 50 വയസ്സായതിനാൽ ഇനി അവിവാഹിതനായി തുടരരുത്" എഐഎംഐഎം മേധാവി പറഞ്ഞു.
കോൺഗ്രസ് എംപിക്ക് വീട്ടിൽ പങ്കാളിയില്ലാത്തതിനാൽ, അദ്ദേഹം എപ്പോഴും സുഹൃത്തിനെക്കുറിച്ച് ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യാറുണ്ട്. ഇത് ശരിയായ പ്രായം അല്ലാത്തതിനാൽ ഇനി ഇത്തരം ഭ്രാന്തിൽ ഏർപ്പെടരുതെന്നും ഒവൈസി രാഹുലിനോട് അഭ്യർത്ഥിച്ചു.
ശനിയാഴ്ച തെലങ്കാനയിൽ നടന്ന പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് രാഹുൽ ഒവൈസിക്കെതിരെ പരാമർശം നടത്തിയത്.
തെലുങ്കാനയിലെ ഭരണകക്ഷിയായ ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) സർക്കാർ നടത്തുന്നത് അഴിമതിയാണെന്നും, ബിജെപിയും എഐഎംഐഎമ്മും ചേർന്നുള്ള പാർട്ടിയാണ് ബിആർഎസ് എന്നും രാഹുൽ പറഞ്ഞു.