കോട്ടയം: എംജി സർവകലാശാല രജിസ്ട്രാർ തസ്തികയിലേക്കുള്ള യോഗ്യതയായി സർവകലാശാല സമിതിക്ക് മുൻപാകെ സമർപ്പിച്ച സർട്ടിഫിക്കറ്റുകൾ വ്യാജമെന്ന് പരാതി.
ഭരണപരിചയ രംഗത്ത് ഇല്ലാത്ത യോഗ്യത ഉണ്ടെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റാണ് രജിസ്ട്രാർ ഡോ ബി പ്രകാശ് കുമാർ നൽകിയതെന്നാണ് ഗവർണ്ണർക്ക് ലഭിച്ച പരാതി. അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഗവർണ്ണർ എംജി വിസിയോട് ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിക്കും ഉന്നതവിദ്യാഭ്യാസ മന്ത്രിക്കും പരാതി നൽകിയിട്ട് നടപടിയില്ലാത്ത് കൊണ്ടാണ് ഒരു വിഭാഗം അധ്യാപകർ ഗവർണ്ണർക്ക് പരാതി നൽകിയത്. കോളേജ് അല്ലെങ്കിൽ സർവകലാശാല തലത്തിൽ പത്ത് വർഷത്തെ അധ്യാപന പരിചയവും ഭരണരംഗത്ത് അഞ്ച് വർഷത്തെ പരിചയവുമാണ് രജിസ്ട്രാർ സ്ഥാനത്തേക്ക് യുജിസി നിഷ്കർഷിച്ചിരിക്കുന്ന അടിസ്ഥാന യോഗ്യത.
ഡോ ബി പ്രകാശ്കുമാർ കഴിഞ്ഞവർഷം ഫെബ്രുവരിയിലാണ് എംജി സർവകലാശാലയിലെ രജിസ്ട്രാറായി നിയമിതനായത്. പാലാ സെൻറ് തോമസ് കോളേജിൽ ബയോകെമിസ്ട്രി വിഭാഗം തലവനായി 1995 മുതൽ 2010 വരെ പ്രവർത്തിച്ചെന്ന സർട്ടിഫിക്കറ്റാണ് ഡോ പ്രകാശ് സമർപ്പിച്ചത്. ഈ കോളേജിൽ കെമിസ്ട്രി വിഭാഗത്തിൻറെ ഭാഗമാണ് ബയോകെമിസ്ട്രിയെന്ന് രേഖകൾ വ്യക്തമാക്കുന്നു.
ബയോകെമിസ്ട്രിയിൽ ഡോ.പ്രകാശ് മാത്രമായിരുന്നു അധ്യാപകൻ. ഒരധ്യാപകൻ മാത്രമുള്ള ബയോകെമിസ്ട്രി പ്രത്യേക ഡിപ്പാർട്ട്മെൻറായി കണക്കാക്കാനാകില്ലെന്ന് പരാതിയിൽ പറയുന്നു. വകുപ്പ് തലവനായിരുന്നെന്ന അദ്ദേഹത്തിൻറെ അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നുംആക്ഷേപമുണ്ട്.
പാലാ സെൻറ് തോമസിലെ ബയോകെമിസ്ട്രി വിഭാഗത്തെ പ്രത്യേക ഡിപ്പാർട്ട്മെൻറായി അംഗീകരിച്ചിട്ടുണ്ടെന്നാണ് രജിസ്ട്രാർ ഡോ പ്രകാശ് കുമാറിൻറെ വിശദീകരണം. രേഖകൾ പരിശോധിക്കാൻ പ്രോ വൈസ്ചാൻസിലറെ ചുമതലപ്പെടുത്തിയെന്ന് എംജി വിസിയും പ്രതികരിച്ചു.