കോട്ടയം: ഭർത്താവിന്റെ അവിഹിത ബന്ധം കണ്ടെത്തിയ യുവതിയെ ഒരു ദിവസമായി കണ്മാനില്ലെന്നു പരാതി. ഓണംതുരുത്ത് സ്വദേശിനി മഞ്ജു സെബാസ്റ്റ്യനെയാണ് ഇന്നലെ മുതൽ കാണാതായത്. മഞ്ജുവിന്റെ ഭർത്താവ് സെബാസ്റ്റ്യനും കടുത്തുരുത്തി സ്വദേശിയായ ശാലിനി എന്ന സ്ത്രീയുമായി നേരത്തെ തന്നെ അടുപ്പമുണ്ടായിരുന്നു. ഇതിനെതിരെ മഞ്ജു പൊലീസിനെ സമീപിച്ചിരുന്നു.
അന്ന് ഏറ്റുമാനൂർ പൊലീസ് പരാതി ഒത്തുതീർപ്പാക്കിയിരുന്നു. എന്നാൽ അതിനുശേഷവും സെബാസ്റ്റ്യനും ശാലിനിയും തമ്മിൽ അടുപ്പം തുടർന്നതോടെ വീണ്ടും പ്രശ്നമായി. കടുത്തുരുത്തി വാട്ടർ അതോറിറ്റിയിൽ മീറ്റർ റീഡറുടെ താൽക്കാലിക തസ്തികയിൽ ജോലി ചെയ്യുകയാണ് മഞ്ജു.
ജോലിയുടെ ഭാഗമായി ശാലിനിയുടെ വീട്ടിൽ എത്തിയപ്പോൾ ഇരുവരും തമ്മിൽ വാക്കേറ്റവും കൈയാങ്കളിയും ഉണ്ടായി. തുടർന്ന് മഞ്ജു കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ തേടിയിരുന്നു. കമ്പി വടി കൊണ്ട് ശാലിനി മഞ്ജുവിനെ ആക്രമിച്ചെന്ന് സഹോദരൻ മഹേഷ് വ്യക്തമാക്കി.
തന്നെ ശാലിനി ആക്രമിച്ചതായി മഞ്ജു കടുത്തുരുത്തി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതോടെയാണ് ഇന്നലെ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഇരുവിഭാഗത്തെയും വിളിച്ചുവരുത്തി സി ഐ ഗോപകുമാർ ചർച്ച നടത്തി. ചർച്ചക്കിടെ സി.ഐ ഗോപകുമാർ മഞ്ജുവിനെ അപമാനിച്ചതായി ബന്ധുക്കൾ ആരോപിക്കുന്നു. മഞ്ജുവിന്റെ കഴിവുകേട് കൊണ്ടാണ് ഭർത്താവ് മറ്റൊരു ബന്ധത്തിന് പോയതെന്ന് സി ഐ എല്ലാവരുടെയും മുന്നിൽ വെച്ച് പറഞ്ഞത് മഞ്ജുവിനെ വിഷമത്തിലാക്കിയെന്ന് സഹോദരൻ മഹേഷ് പറയുന്നു.
ഇതിനെ തുടർന്ന് മഞ്ജു പോലീസ് സ്റ്റേഷനിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു.മൊബൈൽ ഫോൺ ഉൾപ്പെടെ പൊലീസ് സ്റ്റേഷനിൽ വെച്ച് ശേഷമാണ് ഇറങ്ങി ഓടിയതെന്നും ബന്ധുക്കൾ പറയുന്നു. തുടർന്ന് ബസിൽ കയറി എവിടേക്കോ പോയെന്നും ബന്ധുക്കൾ പറയുന്നു.