കോഴിക്കോട്ട് : യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.കെ രാഘവനെതിരായ ആരോപണം കെട്ടിച്ചമച്ചതെന്ന് സംശയം ശക്തമായി. പുറത്തുവിട്ട വീഡിയോ നിരവധി തവണ എഡിറ്റ് ചെയ്തതാണ് സംശയം ജനിപ്പിക്കുന്നത്. ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമാണ് വീഡിയോ എന്നാണ് തെളിയുന്നത്.
കോഴിക്കോട് വസ്തു വാങ്ങാന്‍ സഹായം ചെയ്യണമെന്ന്‍ ആവശ്യപെട്ടാണ് പുതുതായി തുടങ്ങിയ ബിജെപി അനുകൂല ചാനല്‍ പ്രവര്‍ത്തകര്‍ രാഘവനെ സമീപിച്ചത്. വസ്തു വാങ്ങിയിട്ടില്ല , ഏത് വസ്തു വാങ്ങണമെന്ന് തീരുമാനിച്ചിട്ടുമില്ല.
അതിനു മുന്‍പേ വസ്തു വാങ്ങാന്‍ സഹായം ചെയ്യുന്നതിന് കമ്മീഷനായി 5 കോടി എത്തിച്ചു നല്‍കുമെന്ന് പറയുന്നു. കേട്ടുകേള്‍വി ഇല്ലാത്ത വിധമുള്ള ഒരു കഥയാണ് വീഡിയോയില്‍ മെനഞ്ഞെടുത്തിരിക്കുന്നത് എന്നതാണ് വാസ്തവം.
പുതുതായി ലോഞ്ച് ചെയ്ത ചാനലിന്‍റെ റേറ്റിഗ് ഉയര്‍ത്താനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് വീഡിയോ ക്ലിപ്പ്. വീഡിയോ വ്യാജമാണെന്നും നിരവധി തവണ എഡിറ്റ് ചെയ്തിട്ടുണ്ടെന്നതും ഒറ്റ നോട്ടത്തിൽ തന്നെ മനസിലാകും. സംഭാഷണങ്ങള്‍ ശ്രദ്ധിക്കുമ്പോള്‍ ചോദ്യങ്ങള്‍ക്കും മറുപടിക്കും ഇടയില്‍ നിരവധി എഡിറ്റിങ്ങുകള്‍ നടത്തിയിട്ടുണ്ടെന്നത് വ്യക്തമാണ്.
തനിക്കെതിരായ ആരോപണം കെട്ടിച്ചമച്ചതെന്ന് എം.കെ രാഘവന്‍ പ്രതികരിച്ചു. വ്യാജ വീഡിയോ പുറത്തുവിട്ടതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. ആരോപണം തെളിയിച്ചാല്‍ ലോക്സഭാ തെരഞ്ഞെടുപ്പിലെ തന്‍റെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാമെന്നും പൊതുജീവിതം അവസാനിപ്പിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
മാർച്ച് 30 നാണ് TV9 ഭാരത് വർഷ് എന്ന ചാനല്‍ ലോഞ്ച് ചെയ്യുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ചാനല്‍ ഉദ്ഘാടനം ചെയ്തത് . അമിത് ഷായും മന്ത്രിമാരായ ജെയ്റ്റിലിയുമൊക്കെ രാജ്നാഥ് സിംഗും ഉള്‍പ്പെടെയുള്ളവര്‍ ഉദ്ഘാടന വേദിയില്‍ ഉണ്ടായിരുന്നു.
സംഭാഷണത്തിന്‍റെ യഥാര്‍ഥ രൂപം പുറത്തുവിടാതെ എഡിറ്റിംഗിലൂടെ ആശയത്തില്‍ മാറ്റം വരുത്തിയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. നടന്നതായ ഒരു ഇടപാടിനല്ല സാമ്പത്തിക സഹായം എന്നതും ശ്രദ്ധേയമാണ്. ഇടപാട് സര്‍ക്കാര്‍ സഹായവുമായി ബന്ധപെട്ടതുമല്ല .