ഡല്‍ഹി : സത്യസന്ധനായ കാവൽക്കാരനെ വേണോ അഴിമതിയുടെ പേരുളളവരെ വേണോ എന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണെന്ന് ഇന്ത്യയിലെ ജനങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ സംസാരിക്കുകയായിരുന്നു മോദി. എല്ലാ പ്രചരണ വേദികളും കോൺഗ്രസിനെതിരെ ആഞ്ഞടിക്കാനുള്ള വേദിയാക്കി മാറ്റാറുണ്ട് പ്രധാനമന്ത്രി.
''ഇപ്പോഴത്തെ സർക്കാർ വളരെ ശക്തമാണെന്ന ലോകം മുഴുവൻ തിരിച്ചറിയുന്നുണ്ട്. ഭാവിയിൽ നിങ്ങൾക്ക് വേണ്ടത് എന്താണെന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്. അഴിമതിയുടെ പേരുള്ള ഒരാളെ വേണോ അതോ സത്യസന്ധനായ ഒരു കാവൽക്കാരനെ വേണോ എന്നുള്ളത് നിങ്ങളുടെ മാത്രം തെരഞ്ഞെടുപ്പാണ്. ഹിന്ദുസ്ഥാന്റെ പോരാളികളെ വേണോ അതോ പാകിസ്ഥാന്റെ ഉപദേശകരെ വേണോ എന്നുള്ളത് നിങ്ങൾക്ക് തീരുമാനിക്കാം.'' മോദി വിശദീകരിച്ചു.
'രാജ്യത്തെ സംരക്ഷിക്കുന്ന കാര്യത്തിൽ പാർട്ടി ഏതാണെന്ന് നോക്കേണ്ട കാര്യമില്ലെ'ന്നും മോദി കൂട്ടിച്ചേർത്തു. ''ഇന്ത്യയിൽ വളരെ ശക്തമായ, തീരുമാനങ്ങളെടുക്കാൻ പ്രാപ്തിയുള്ള ഒരു സർക്കാർ പ്രവർത്തിക്കുന്നതാണ് കഴിഞ്ഞ അഞ്ചുവർഷങ്ങളിലായി ലോകം കണ്ടത്.
അതിന് മുമ്പ് പത്ത് വർഷം റിമോട്ട് കൺട്രോളിൽ പ്രവർത്തിച്ചിരുന്ന ഒരു സർക്കാരാണ് ഇന്ത്യയിൽ ഉണ്ടായിരുന്നത്.'' മോദി പറഞ്ഞു. മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിലായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണ റാലി സംഘടിപ്പിച്ചിരുന്നത്.