പള്ളുരുത്തി : ശാരീരിക ചൂഷണത്തിന് ഇരയായ പതിനാറുകാരിക്ക് പൊലീസ് സ്റ്റേഷനിലും നീതിയില്ല. പൊലീസ് പരാതിക്കാരിയെ അവഗണിച്ചുവെന്നും ആരോപണം. വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ ചിത്രം പ്രചരിപ്പിച്ചെന്ന് പരാതി നൽകിയിട്ടും നടപടിയില്ല.
സാൻഡ്ര, അപ്പു എന്നീ കുട്ടി ഗ്രൂപ്പുകളിൽ കുട്ടിയുടെ പേരും മേല്‍വിലാസവും ചിത്രവും വച്ച് വില പേശുകയാണ്. കുട്ടിയുടെ സഹപാഠികൾ തന്നെയാണ് സംഭവത്തിന് പിന്നിലുള്ളത്. രാത്രി മുതൽ പൊലീസ് സ്റ്റേഷനിൽ കയറിയിറങ്ങിയിട്ടും നടപടിയായില്ലെന്നും പരാതിക്കാരി പറയുന്നു. പൊലീസ് അപമാനിച്ചെന്ന് പെൺകുട്ടി ആരോപിച്ചു. തെളിവെടുപ്പിന് തന്നെ കൊണ്ടുപോയ പൊലീസുകാർ യൂണിഫോമിലായിരുന്നുവെന്നും ആളുകൾ അപമര്യാദയായി പെരുമാറിയെന്നും പെൺകുട്ടി വ്യക്തമാക്കി. മാനസികമായി വളരെയധികം പീഡിപ്പിക്കപ്പെട്ടു.
എറണാകുളം പള്ളുരുത്തി പൊലീസ് സ്റ്റേഷനിൽ പരാതിക്കാരി കാത്തിരുന്നത് 12 മണിക്കൂറിൽ അധികമാണ്. രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ഏഴര വരെ അവിടെ കാത്തിരുന്നു. പൊലീസ് സ്റ്റേഷന് പുറത്തിരുത്തിയെന്നും വനിതാ പൊലീസുകാർ ഉണ്ടായിരുന്നില്ലെന്നും കുട്ടിയുടെ അമ്മ പറഞ്ഞു.
ആദ്യം കമ്മീഷണർ ഓഫീസിലെത്തിയപ്പോൾ സൈബർ സെല്ലിലറിയിച്ചിട്ടുണ്ടെന്നും പള്ളുരുത്തി പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ പറഞ്ഞെന്നും അമ്മ. പെറ്റി കേസ് എടുക്കുന്ന ലാഘവത്തോടെയാണ് തങ്ങളോട് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പെരുമാറിയത്.
രാത്രി എട്ടരക്ക് വിളിച്ചപ്പോൾ പെൺകുട്ടിയും അമ്മയും സ്റ്റേഷനിൽ വരാൻ തയാറായില്ലെന്നാണ് പൊലീസിന്റെ മറുപടി. ഒരു സത്രീ പരാതി നൽകിയാൽ അവരുടെ വീട്ടിൽ പോയി മൊഴിയെടുക്കണമെന്നുള്ള ഡിജിപിയുടെ കർശന നിര്‍ദേശം നില നിൽക്കെയാണ് പൊലീസുകാരുടെ അലംഭാവം.