കാസർകോട്∙ ലോക്സഭാ തിരഞ്ഞെടുപ്പ് രണ്ടാം കുരുക്ഷേത്രയുദ്ധമായിരിക്കുമെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം എ.കെ. ആന്റണി. കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍ നയിക്കുന്ന ജനമഹായാത്ര കാസര്‍കോട് ഉദ്ഘാടനം ചെയ്യുകയായിരുന്നു എ.കെ. ആന്റണി. തിരഞ്ഞെടുപ്പില്‍ രണ്ട് ദൗത്യമാണു ജനാധിപത്യ കക്ഷികള്‍ക്കുളളത്. കേന്ദ്രത്തില്‍ നരേന്ദ്ര മോദിയെ പുറത്താക്കണം. കേരളത്തില്‍ പിണറായി സര്‍ക്കാരിന് ഒരു ഷോക്ക് നല്‍കണം എന്നിവയാണത്– അദ്ദേഹം പറഞ്ഞു.
യുദ്ധത്തില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്കല്ല. മതേതരത്തവും ഭരണഘടനാ സ്ഥാപനങ്ങളും സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്ന പാര്‍ട്ടികളും ഒപ്പമുണ്ട്. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പോരാട്ടം കേവലം അധികാര കൈമാറ്റത്തിന് വേണ്ടിയുള്ളതല്ല. ഇന്ത്യയെ രക്ഷിക്കാനുള്ളതാണ്. ജനാധിപത്യ മൂല്യങ്ങളെയും ഇന്ത്യന്‍ ഭരണഘടനയെയും രക്ഷിക്കാനുള്ള യുദ്ധമാണ്.
ഇന്ത്യ ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളെല്ലാം തകര്‍ക്കാനുള്ള നീക്കമാണ് നടന്നുകൊണ്ടിരിക്കുന്നത്. ജനങ്ങളെ ഭിന്നിപ്പിക്കാനും പുതിയ ഭരണഘടന ഉണ്ടാക്കാനും ശ്രമം നടക്കുന്നു. മറുവശത്ത് രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളും കഷ്ടപ്പെടുന്നു. കര്‍ഷക ആത്മഹത്യകള്‍ സര്‍വകാല റെക്കോര്‍ഡിലേക്ക് ഉയര്‍ന്നു.
അതിരൂക്ഷമായ തൊഴിലില്ലായ്മയാണ് രാജ്യത്തെ ചെറുപ്പക്കാര്‍ നേരിടുന്നത്. തൊഴിലാളികളുടെ കൂലി കുറയുന്നു. ഈ സ്ഥിതി തുടര്‍ന്നാല്‍ രാജ്യം സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങിയേക്കാം. ദേശീയ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ മോദി ഭരണത്തിന് അന്ത്യം കുറിക്കാതെ മറ്റുമാര്‍ഗമില്ല.
കേരളത്തിലെ ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും പേരില്‍ ഭിന്നിപ്പിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാന്‍ ശ്രമിച്ച പിണറായി സര്‍ക്കാരിന് ഷോക്ക് ട്രീറ്റ്‌മെന്റ് നല്‍കാനും തിരഞ്ഞെടുപ്പിലൂടെ കഴിയണം. പ്രളയംമൂലം തകര്‍ന്ന കേരളത്തില്‍ക്കണ്ട ജനങ്ങളുടെ ഐക്യമാണ് തകര്‍ക്കാന്‍ ശ്രമിച്ചത്. പുതിയ കേരളം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതിനു പകരം കേരളത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിച്ച പിണറായി വിജയന് ചുട്ട മറുപടി നല്‍കണമെന്നും എ.കെ. ആന്റണി പറഞ്ഞു.
രാജ്യത്തിന്റെ പ്രധാനമന്ത്രി ഏറ്റവും വലിയ അഴിമതിക്കാരനായി മാറിയതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി , വര്‍ക്കിംഗ് കമ്മിറ്റി അംഗം കെ സി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ് തുടങ്ങി കോണ്‍ഗ്രസിന്‍റെ സംസ്ഥാന നേതൃനിര ഒന്നടങ്കം വേദിയില്‍ അണിനിരന്നു.
ജനമഹായാത്ര ഈ മാസം 28 ന് തിരുവനന്തപുരത്ത് സമാപിക്കും.