Advertisment

പിന്‍വാതില്‍ നിയമന ലിസ്റ്റ് തയ്യാറാക്കിയത് കണ്ണൂര്‍ ലോബി: മുല്ലപ്പള്ളി

New Update

publive-image

Advertisment

തിരുവനന്തപുരം: പിന്‍വാതില്‍ നിയമനത്തിനുള്ളവരുടെ ലിസ്റ്റ് തയ്യാറാക്കിയത് സിപിഎം കണ്ണൂര്‍ ലോബിയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ചട്ടങ്ങളും നിയമങ്ങളും മറികടന്ന് പതിനായിരക്കണക്കിന് പിന്‍വാതില്‍ നിയമനങ്ങളാണ് ഈ സര്‍ക്കാര്‍ നടത്തിയത്.

അനര്‍ഹരായ നിരവധിപ്പേരെ പിന്‍വാതില്‍ വഴി നിയമിച്ചു. അത്തരം നിയമനങ്ങളുടെ യഥാര്‍ത്ഥ കണക്ക് പുറത്തുവിടാന്‍ മുഖ്യമന്ത്രി തയ്യാറാകണം. കണ്ണൂര്‍ ലോബി പലര്‍ക്കും ജോലി വാഗ്ദാനം ചെയ്തു. എന്നാല്‍ അത് പൂര്‍ണ്ണമായും പാലിക്കാനായില്ല. അതുകൊണ്ടാണ് അധികാരം കിട്ടിയാല്‍ പിന്‍വാതില്‍ നിയമനം തുടരുമെന്ന് മുഖ്യമന്ത്രി പറഞ്ഞത്.

ഇത് ധാര്‍ഷ്ട്യമാണ്. എല്ലാ ഏകാധിപതികളുടെയും പതനകാലം ഇങ്ങനെ തന്നെയാണെന്നും മുല്ലപ്പള്ളി പറഞ്ഞു. ഉദ്യോഗാര്‍ത്ഥികള്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെഎസ്‌യു സെക്രട്ടേറിയറ്റിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പിഎസ്‌സി നിയമനങ്ങളെ സംബന്ധിച്ച് തെറ്റിദ്ധരിപ്പിക്കുന്ന കള്ളക്കണക്കാണ് മുഖ്യമന്ത്രി പറയുന്നത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പോലീസില്‍ 12,239 നിയമനം നടന്നിട്ടുണ്ടെന്ന് നിയമസഭയെ രേഖാമൂലം അറിയിച്ച മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അത് 4791 ആയി കുറച്ചു കാണിച്ചു. എന്തിനാണ് മുഖ്യമന്ത്രി വസ്തുതകള്‍ മറച്ചുപിടിച്ച് പൊതുജനത്തിനെ കബളിപ്പിക്കാന്‍ ശ്രമിക്കുന്നത്. യുവജനതയെ വിശ്വാസത്തിലെടുക്കാന്‍ മുഖ്യമന്ത്രി തയ്യാറാകുന്നില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

ബംഗാള്‍ സര്‍ക്കാരിനെതിരെ സമാന വിഷയത്തില്‍ സിപിഎമ്മിന്റെ യുവജന വിദ്യാര്‍ത്ഥി സംഘടനകള്‍ സമരംഗത്താണ്. കേരളത്തില്‍ സിപിഎം യുവജന സംഘടനകളെ കാണാനില്ല. സമരം നടത്തുന്ന ഉദ്യോഗാര്‍ത്ഥികളെ ഡിവൈഎഫ്‌ഐക്കാര്‍ രാത്രിയുടെ അവസാന യാമങ്ങളില്‍ ഇരുട്ടിന്റെ മറവില്‍ ചര്‍ച്ചയ്ക്ക് വിളിച്ച് അവര്‍ സ്വയം പരിഹാസ്യരാവുന്നു.

അവര്‍ മുന്നോട്ട് വച്ച ഉപാധി ഉദ്യോഗാര്‍ത്ഥികള്‍ അംഗീകരിക്കാത്തതിന്റെ പ്രതികാര ബുദ്ധിയാണ് മുഖ്യമന്ത്രി കാണിക്കുന്നത്. മുഖ്യമന്ത്രി ദുരഭിമാനം വെടിഞ്ഞ് ഉദ്യോഗാര്‍ത്ഥികളുമായി ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

സമരത്തെ ചോരയില്‍ മുക്കിക്കൊല്ലാന്‍ ശ്രമം

ന്യായമായ ആവശ്യം ഉന്നയിച്ച് സമരം നടത്തുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെഎസ് യു നടത്തിയ സമരത്തെ ചോരയില്‍ മുക്കിക്കൊല്ലാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. നയിം ബോര്‍ഡ് ഇല്ലാത്ത പോലീസ് ഉദ്യോഗസ്ഥരെയാണ് വിദ്യാര്‍ത്ഥികളെ നരനായാട്ട് നടത്താന്‍ മുഖ്യമന്ത്രി നിയോഗിച്ചത്.

ഇത് കാടത്തമാണ്. പെണ്‍കുട്ടികളെ പുരഷ പോലീസിനെ ഉപയോഗിച്ചാണ് നേരിട്ടത്. വിദ്യാര്‍ത്ഥികളുടെ തലയ്ക്കടിച്ച് ക്രൂരമായിട്ടാണ് പോലീസ് പരിക്കേല്‍പ്പിച്ചത്. സമാധാനപരമായി സമരം നടത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പ്രകോപനം സൃഷ്ടിച്ചത് പോലീസാണ്. അക്രമത്തിന് നേതൃത്വം നല്‍കിയ പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

 

 

mullappally ramachandran
Advertisment